കോട്ടയം: വരുമാനം കുറഞ്ഞ 40 ഡിപ്പോകള്‍ അടച്ചുപൂട്ടാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് തീരുമാനം. ജീവനക്കാരുടെ എണ്ണം കുറയ്്ക്കാനും പദ്ധതി. അടച്ചുപൂട്ടുന്ന ഡിപ്പോകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കും.
ഈ ഡിപ്പോകളുടെ സ്ഥലം വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ എടത്വ, കട്ടപ്പന ഡിപ്പോകളാണ് പൂട്ടുന്നത്. പിന്നാലെ കൂത്താട്ടുകുളം, പിറവം ഡിപ്പോകളും പൂട്ടും. ക്രമേണ കെഎസ്ആര്‍ടിസിയെ സ്വകാര്യവത്ക്കരിക്കനാണ് മാനേജ്മെന്റ് നീക്കമെന്ന് തൊഴിലാളികള്‍ പറയുന്നു.
ക്രമേണ ലാഭകരമല്ലാത്ത സര്‍വീസുകളും വേണ്ടെന്ന് വയ്ക്കും. കുറഞ്ഞത് 15,000 രൂപയെങ്കിലും കളക്ഷന്‍ കിട്ടിയെങ്കില്‍ മാത്രമെ സര്‍വീസ് ലാഭകരമാകൂയെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ നിന്ന് ബസ്സുകള്‍ പിന്‍വലിക്കും. ഇതിന് മുന്നോടിയാണ് ഗ്രാമീണ സര്‍വീസുകള്‍ നടത്തുന്ന ഡിപ്പോകള്‍ അടച്ചുപൂട്ടുന്നത്. അതേസമയം അനാവശ്യ തസ്തികകള്‍ ഉള്ള സിവില്‍, എന്‍ജീനിയറിങ് വിഭാഗങ്ങള്‍ പുനഃസംഘടിപ്പിക്കാന്‍ യാതൊരു നടപടിയുമില്ലെന്ന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ പറയുന്നു.
ഇതിനെതിരെ സിഐടിയു മൗനം പാലിക്കുകയാണ്. കെഎസ്ആര്‍ടിസി എംഡിയുടെ തീരുമാനങ്ങള്‍ക്കെതിരെ ആദ്യം ശബ്ദം ഉയര്‍ത്തിയ സിഐടിയു ഇപ്പോള്‍ നിശ്ശബ്ദമാണ്. എംഡിക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് കാരണം. മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതും ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതും യൂണിയന് നേതൃത്വത്തെ വെട്ടിലാക്കി. സര്‍ക്കാരില്‍ നിന്ന് പൂര്‍ണപിന്തുണ എംഡിക്ക് ഉള്ളതിനാലാണ് ഡിപ്പോകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: