ആലപ്പുഴ: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം. പ്രളയത്തെത്തുടര്‍ന്ന് ചെലവ് ചുരുക്കി നടത്തുന്ന മേള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. 29 വേദികളിലായി മൂന്നുദിവസം നീളുന്ന കലാമാമാങ്കത്തിന് ആര്‍ഭാടം കുറവാണെങ്കിലും ആവേശം ചോരാതെയാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 12,000 മത്സരാര്‍ത്ഥികളാണ് വിവിധ മത്സരവിഭാഗങ്ങളിലായി മേളയില്‍ പങ്കെടുക്കുന്നത്.
കലോത്സവം വിജിലന്‍സ് നിരീക്ഷണത്തിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. വിധി നിര്‍ണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കാനാണ് നടപടി. ഇത്തവണ കലോത്സവം മൂന്ന് ദിവസമായി ചുരുക്കിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യയന ദിനം മാത്രമേ നഷ്ടപ്പെടു. ഇനി വരുന്ന വര്‍ഷങ്ങളിലും ദിനങ്ങള്‍ ചുരുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആദ്യ ദിനം ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ഒപ്പന, നാടകം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ കേരള നടനം, ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യം, കുച്ചുപ്പുടി അടക്കം 62 ഇനങ്ങളില്‍ മത്സരം നടക്കും. മുന്‍ വര്‍ഷങ്ങലില്‍ നിന്ന് വിഭിന്നമായി ഇത്തവണ അപ്പീലുകളുടെ എണ്ണം കുറവാണെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം അപ്പീലുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ ഇത് വരെ കിട്ടിയത് ആകെ 250 അപ്പീലുകള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: