തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച എസ്പി സുദര്‍ശനെതിരെ നടപടി വേണമെന്ന് ഐജി വിജയ്സാക്കറെയുടെ ശുപാര്‍ശ. ഇതേത്തുടര്‍ന്ന് എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും. മരക്കൂട്ടത്തിന്റെ ചുമതലയായിരുന്നു എസ്പി സുദര്ശന്.
നവംബര്‍ 16-ന് രാത്രി 10.30 ഓടെയാണ് ശബരിമല ദര്‍ശനത്തിന് പോകാനായി ശശികല ടീച്ചര്‍ മരക്കൂട്ടത്ത് എത്തിയത്. ഇവിടെ വച്ച് ഇവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ടീച്ചറെ അറസ്റ്റ് ചെയ്ത് നീക്കാന്‍ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ എസ്പിക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ എസ്പി അവരെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ല. പമ്പയുടെയോ നിലയ്ക്കലെയോ സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പി നിലപാടെടുത്തത്. തര്‍ക്കം തുടര്‍ന്നതോടെ പുലര്‍ച്ചെ രണ്ടുവരെ അറസ്റ്റ് നീണ്ടു. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
എസ്പി അറസ്റ്റിന് വിസമ്മതിച്ചപ്പോള്‍ ശക്തമായി മുന്നോട്ടുവന്ന് അറസ്റ്റിന് തയാറായ പത്ത് വനിതാ പോലീസുകാര്‍ക്ക് പാരിതോഷികം നല്‍കണമെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. എന്നാല്‍ എസ്പിയുടെ നിലപാട് ശരിയായിരുന്നുവെന്നും സ്റ്റേഷന് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റ് ചെയ്യേണ്ടിയിരുന്നതെന്നും സേനയില്‍ അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: