കൊച്ചി: ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചെടുത്ത കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മാസത്തിലെ ആദ്യ തിങ്കളാഴ്ച രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. മൂന്ന് മാസത്തേക്ക് ഇതു തുടരണം. ഇതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കാം.
കോടതികളില്‍ ഹാജരാകാനല്ലാതെ മൂന്നു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, പത്തനംതിട്ടയില്‍ പോകേണ്ടതുണ്ടെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍. മറ്റെല്ലാ കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനാകും.
ഈ കേസില്‍ നവംബര്‍ 23നാണ് അറസ്റ്റിലായതെങ്കിലും നവംബര്‍ 17 മുതല്‍ സുരേന്ദ്രന് കസ്റ്റഡിയിലാണെന്നത് കാണാതിരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: