ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍, ശബരിമല സംബന്ധിച്ച ഹര്‍ജിയില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ സമിതി ഇനി ഹര്‍ജി പരിഗണിക്കും വരെയെങ്കിലും സമിതി തുടരുമെന്ന് ഉറപ്പായി.
ഹൈക്കോടതി പരിഗണിക്കുന്ന ശബരിമല ഹര്‍ജികള്‍ എല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യവും ഉടന്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ അതിന്റെ മുറയ്ക്ക് മാത്രമേ പരിഗണിക്കൂ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
ഹൈക്കോടതിക്കെതിരെ പിണറായി വിജയന് സര്‍ക്കാര്‍ തുടര്‍ച്ചയായ നീക്കങ്ങളാണ് സുപ്രീംകോടതിയില്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളാണ് കാരണം. ശബരിമലയിലെ പോലീസ് നടപടിക്കെതിരെ അടക്കമുള്ള 23 ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് സര്‍ക്കാര്‍ ഇന്നലെ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്. ഹര്‍ജി വഴി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെയാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയുടെ ചെറിയ പരാമര്‍ശങ്ങളെങ്കിലും ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാന സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന ഹൈക്കോടതി നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
സര്‍വീസിലുള്ള ഡിജിപി ഹേമചന്ദ്രനെ ഉള്‍പ്പെടുത്തി ഹൈക്കോടതി നിരീക്ഷണ സമിതി രൂപീകരിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. സമിതിയുടെ പ്രവര്‍ത്തനം പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. പോലീസിന്റെ അധികാരത്തില്‍ ജുഡീഷ്യല്‍ കൈകടത്തലുണ്ടായിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഈ ഡിജിപിക്ക് കീഴെ പ്രവര്‍ത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിയല്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയയാണ് ഹാജരായത്. ഏത്ര ലക്ഷങ്ങള്‍ മുടക്കിയാലും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് പരാമര്‍ശങ്ങള്‍ ലഭിക്കണം എന്ന കര്‍ശന നിര്‍ദേശമാണ് സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷക സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: