ന്യൂദല്‍ഹി: മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനേയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായേയും അവഹേളിച്ച നടപടിയില്‍ മനോരമ ന്യൂസിന് കര്‍ശന താക്കീത്. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയാണ് താക്കീത് നല്‍കിയത്. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉപയോഗിക്കുന്ന ഭാഷയിലും ശ്രദ്ധ വേണം. മാദ്ധ്യമ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റുമായി വ്യാഖ്യാനിക്കേണ്ടെന്നും ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം മെയ് മാസം ഇരുപത്തിഎട്ടാം തീയതി രാത്രി ഒന്‍പതരയ്ക്ക് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത തിരുവാ എതിര്‍വാ എന്ന പരിപാടിയിലാണ് കുമ്മനത്തേയും അമിത്ഷായേയും അവഹേളിക്കുന്ന പരാമര്‍ശമുണ്ടായത്. പ്രതിഷേധം ശക്തമായതോടെ പരിപാടിയുടെ പുനസംപ്രേഷണം ചാനല്‍ ഉപേക്ഷിച്ചു.
എങ്കിലും ഭരണഘടനാപദവി വഹിക്കുന്ന ഒരു വ്യക്തിയെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയാന്‍ ചാനല്‍ തയ്യാറായിരുന്നില്ല. ഇതിനെതുടര്‍ന്നാണ് പരാതിയുമായി കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയത്തെ സമീപിച്ചത്. പി രാജീവ്, അനില്‍ കുമാര്‍, തുളസീദാസ് തുടങ്ങിയവരാണ് പരാതി നല്‍കിയത്.
വിശദമായ പരിശോധനയ്ക്കായി മന്ത്രാലയം പരാതികള്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്ക് കൈമാറി. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കിയ അതോറിറ്റി ചാനലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ആക്ഷേപഹാസ്യപരിപാടിയാണെന്നും സിനിമാ സംഭാഷണമാണ് ഉപയോഗിച്ചതെന്നുമായിരുന്നു ചാനലിന്റെ വിശദീകരണം.
എവ്രി ഡോഗ് ഹാസ് എ ഡേ എന്ന് കുമ്മനം രാജശേഖരന്റെയും അമിത്ഷായുടെയും ദൃശ്യങ്ങള്‍ കാണിച്ച് പരാമര്‍ശം നടത്തി അധിക്ഷേപിച്ച നടപടിയിലാണ് ചാനലിന് അതോറിറ്റി കര്‍ശന താക്കീത് നല്‍കിയത്. മലയാളം ചാനലുകള്‍ അച്ചടക്ക നടപടിക്ക് വിധേയമാകുന്നത് വളരെ വിരളമാണ്. ഭാവിയില്‍ ഇത്തരം പരിപാടികള്‍ ശ്രദ്ധ വേണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ മാദ്ധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ കാണേണ്ടെന്നും ചാനലിന് അയച്ച കത്തില്‍ അതോറിറ്റി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: