ആലപ്പുഴ: ”ഇന്ന് ഞങ്ങളും ഇവിടെ മേക്കപ്പിട്ട് നില്‍ക്കേണ്ടതായിരുന്നു…” പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് അര്‍ത്ഥന പൊട്ടിക്കരഞ്ഞു. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കിത്താബ് നാടകത്തിലെ അഭിനേത്രിയാണ് അര്‍ത്ഥന.
ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയെതുടര്‍ന്ന് മേമുണ്ട സ്കൂള്‍ അധികൃതര്‍ നാടകം പിന്‍വലിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കലോത്സവത്തിനെത്തിയ കിത്താബ് സംഘത്തിന് ദുഃഖം സഹിക്കാനായില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ നിറകണ്ണുകളോടെ നില്‍ക്കാനേ കുട്ടികള്ക്കായുള്ളു. മാസങ്ങളുടെ പരിശീലനങ്ങള്‍ക്കൊടുവിലാണ് ജില്ലാതലത്തില്‍ ഒന്നാമതെത്തിയത്. സംസ്ഥാന തലത്തിലും മുന്നിലെത്താന്‍ കിത്താബിനാകുമായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷത്തെ മികച്ച നടനായ ആഷിന് പറഞ്ഞു.
നാടകത്തിലെ അഭിനേതാക്കളായ ദേവനന്ദ, അര്‍ത്ഥന, സിയാന, ശിവനയന, റിയ, ഊര്‍മിക, അഭയ്, സൂരജ്, ദേവാനന്ദ്, അഷിന്‍ എന്നിവരാണ് കലോത്സവ നാടകവേദിയിലെത്തിയത്. റിയ, സൂരജ് എന്നിവര്‍ ജില്ലാകലോത്സവത്തിലെ മികച്ച നടീനടന്മാരായിരുന്നു. സംസ്ഥാന കലോത്സവത്തില്‍ നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ പോയെങ്കിലും ഹര്‍ജി തള്ളി. സിയാനയായിരുന്നു ഹര്‍ജി നല്‍കിയത്. അഭിനേതാക്കളില്‍ ഭൂരിഭാഗവും പത്താംക്ലാസുകാരാണ്. ഇനി ഒരവസരം ലഭിക്കില്ല. തങ്ങളുടെ വിഷമം ആര്‍ക്കും മനസിലാവില്ലെന്നും സിയാന പറഞ്ഞു.
റഫീക്ക് മംഗലശേരിയായിരുന്നു കിത്താബിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ആര്. ഉണ്ണിയുടെ ചെറുകഥ വാങ്കിന്റെ സ്വതന്ത്ര നാടക ആവിഷ്കാരമായിരുന്നു കിത്താബ്. വിവാദമായതോടെ ഉണ്ണി തടിതപ്പി. ഇസ്ലാംവിരുദ്ധമാണ് നാടകമെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂളിനും എതിരെ രംഗത്തെത്തുകയായിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ മുന്നിലാണ് ഈ കുട്ടികള്‍ നിസഹായരായി കണ്ണീര്‍വാര്‍ത്തത്. കലയെ സ്നേഹിക്കുന്നവര്‍ക്ക് കണ്ടുനില്‍ക്കാനാകാത്ത വൈകാരിക നിമിഷങ്ങളായിരുന്നു തോപ്പില്‍ ഭാസിയുടെ പേരിലുള്ള വേദിയില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: