കോട്ടയം: ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാ മതില് നിര്‍മാണത്തിന് മുന്നോടിയായി ‘സ്ത്രീ ആര്‍ത്തവം – പൗരാവകാശം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രചാരണത്തിന് പൊടിക്കുന്നത് ലക്ഷങ്ങള്‍. മതില് നിര്‍മാണ ചുമതലയുള്ള വനിത-ശിശു വികസന വകുപ്പിനാണ് ഇതിന്റെയും ചുമതല. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ലക്ഷ്യം മതില് നിര്‍മാണത്തിന് ആളെക്കൂട്ടലാണെന്ന് വ്യക്തമാണ്. കഴിഞ്ഞ മാസം 16ന് ആരോഗ്യ മന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഇതോടെ വനിതാ മതില് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നുറപ്പായി.
ദിനാചരണത്തിന് ഒരോ ജില്ലയ്ക്കും 50,000 രൂപ വീതമാണ് അനുവദിക്കുന്നത്. മുന്‍വര്‍ഷം മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിക്കാന്‍ 10,000 രൂപ അനുവദിച്ച സ്ഥാനത്താണിത്.
കോളേജ് കാമ്പസുകളില്‍ ഓപ്പണ്‍ ഫോറം നടത്തും. കൂടാതെ പൊതുജനങ്ങള്‍ക്കായി സിമ്പോസിയം സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടികളില്‍ വിഷയാവതരണത്തിനും പ്രഭാഷണങ്ങള്‍ക്കുമായി ഇടതുപക്ഷ സഹയാത്രികരെ ഉപയോഗപ്പെടുത്തി മതില് കെട്ടാന്‍ ആളെ കൂട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വനിതാ-ശിശുവകുപ്പിന്റെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴിയാണ് 100 ശതമാനം ഫണ്ടും ലഭിക്കുന്നത്. ഈ ഫണ്ട് വിശ്വാസങ്ങളെയും ആചാരങ്ങളെയും കളങ്കപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന വിമര്‍ശനം ശക്തമാണ്. നിലവില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് സ്്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമായി ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. കൂടാതെ അങ്കണവാടികള്‍ കേന്ദ്രീകരിച്ചുള്ള അഡോളസന്റ് ഗേള്‍സ് ക്ലബ്ബില്‍ ഒരോ പ്രദേശത്തെയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ അംഗങ്ങളാണ്. ഇവര്‍ക്കായി ഓരോ മാസവും ആര്‍ത്തവ സംബന്ധമായ ശുചിത്വത്തെക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍മാര്‍ ബോധവത്്ക്കരണ പരിപാടി നടത്തുന്നുണ്ട്. ഇങ്ങനെ വിപുലമായ ബോധവത്ക്കരണ പരിപാടി നടക്കുമ്പോള്‍ തന്നെയാണ് വനിത – ശിശുക്ഷേമ വകുപ്പ് സമാന്തര പ്രചാരണത്തിലൂടെ മതില് നിര്‍മാണത്തിന് ആളെക്കൂട്ടാന്‍ ഒരുങ്ങുന്നത്.
http://wcd.kerala.gov.in/wp-content/uploads/2018/12/250921.pdf
പ്രതികരിക്കാൻ ഇവിടെ എഴുതുക: