തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കാന്‍ സഹായഹസ്തവുമായി ജര്‍മ്മനി.
കുറഞ്ഞപലിശയ്ക്ക് 720 കോടി രൂപയുടെ വായ്പയ്ക്കുപുറമെ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയും കേരളത്തിന് നല്‍കുമെന്ന് ജര്‍മ്മന്‍ അംബാസഡര്‍ മാര്ട്ടിന് നൈ പറഞ്ഞു. ഇതിനായി കേന്ദ്ര തല പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനതലത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തി്. ഉദ്യോഗസ്ഥതല ചര്‍ച്ചകളിലൂടെ കരാറിനു രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു വഴിയാണ് കുറഞ്ഞ പലിശയ്ക്ക് 720 കോടി വായ്പയായി നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തില്‍ റോഡുകളും പാലങ്ങളും നിര്‍മിച്ച് ഗതാഗത അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനാണ് ഈ വായ്പ.
ഇതിന് 24 കോടി രൂപയുടെ സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.സംയോജിത വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ 940 കോടി രൂപയുടെ സഹായം നല്‍കുന്നതിന് കൊച്ചി നഗരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
15 റൂട്ടുകളിലായി 41 ബോട്ടുജെട്ടികളും പത്ത് ദീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റര്‍ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശ്യം. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ പദ്ധതി 2035-ല്‍ പൂര്‍ത്തിയാകും. ഓരോ 10-20 മിനിറ്റിലും സര്‍വീസ് നടത്തുന്ന രീതിയില്‍ 78 ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
ബംഗളൂരു ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കാള്‍ ഫിലിപ്പ് എല്‍ഡിംഗും തിരുവനന്തപുരം ഓണററി കോണ്‍സല്‍ ഡോ.സയിദ് ഇബ്രാഹിമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: