മുഖ്യമന്ത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ജനാധിപത്യത്തിനും മതേതരത്വത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനും വിശ്വാസങ്ങള്‍ക്കും യോജിക്കുന്നതല്ല. ധിക്കാരവും ധാര്‍ഷ്ട്യവും അധികാരഭ്രന്തും പിണറായിയെ ഏതോ മാസ്മരിക ലോകത്ത് ചെന്നെത്തിച്ചിരിക്കുകയാണ്. ശബരിമല വിഷയം തന്നെ യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇത്രമാത്രം സങ്കീര്ണ്ണമാകുമായിരുന്നോ? സുപ്രീംകോടതി വിധി സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതല്ലേ? ശബരിമലയുടെ യഥാര്‍ത്ഥചിത്രം കോടതിയെ ധരിപ്പിച്ചിരുന്നുവെങ്കില്‍, ഈ വിധി ഉണ്ടാകുമായിരുന്നില്ല.
വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാരിന്റെ ചെയ്തികളാണ് കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാര്ക്ക് ശബരിമലയില്‍ ഉണ്ടായ സര്‍വ്വ പ്രശ്നങ്ങള്‍ക്കും വിത്തുപാകിയത്. യാഥാര്‍ത്ഥ വിശ്വാസത്തോടെ, എത്ര യുവതികള്‍ ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു? നൂറ്റാണ്ടുകളായി അനുഷ്ടിച്ചുപോരുന്ന ആചാരങ്ങള്‍ നശിപ്പിക്കാന്‍ പോലീസല്ല, പട്ടാളം ആയാലും വിശ്വാസികള്‍ തടയും. അതുമാത്രമേ ശബരിമലയിലും സംഭവിച്ചിട്ടുള്ളൂ.
ശരണം വിളിയുടേയും നാമജപത്തിന്റേയും പേരില്‍ എത്ര ഭക്തരെയാണ് അറസ്റ്റ് ചെയ്തത്? ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടച്ചിരിക്കുന്നത് എന്തിന്റെ പേരിലാണ്? സിപിഎമ്മിന്റെ ഏതെങ്കിലും നേതാവിനുനേരെയാണ് പോലീസിന്റെ ഇത്തരത്തിലുള്ള അതിക്രമം ഉണ്ടായതെങ്കില്‍, കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? ബിജെപി നേതൃത്വത്തിന്റെ അവസരോജിതമായ ഇടപെടല്‍ മൂലമാണ് ഒരുവിധത്തിലുള്ള അനിഷ്ടസംഭവങ്ങളും ഉണ്ടാകാത്തത്. ഇതൊല്ലം ജനം മനസ്സിലാക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കരുത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് എന്തിന്റെ പേരിലായിരുന്നു.
കൊടുംകുറ്റവാളിയെ പിടികൂടാനുള്ള സന്നാഹങ്ങളുമായി പാതിരായ്ക്ക് ടീച്ചറെ കസ്റ്റഡിയിലെടുക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ബാധ്യത ഡിജിപിക്കുണ്ട്. പിണറായി സഖാവിന്റെ ഇപ്പോഴത്തെ ശൈലി കാണുമ്പോള്‍ ജനമനസ്സുകളില്‍ കടന്നുവരുന്ന സംശയം, ഹിറ്റ്ലറുടെ പ്രേതം മുഖ്യമന്ത്രിയെ ബാധിച്ചിട്ടുണ്ടെന്ന് തന്നെയാണ്. ഇത്തരത്തിലുള്ള സംശയങ്ങള്‍ ദൂരീകരിച്ച് സ്നേഹവും കരുതലും ക്ഷേമവും ജനങ്ങള്‍ക്ക് നല്കി നല്ലൊരു ഭരണകര്‍ത്താവാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
-ഗോവിന്ദന്, പാനൂര്‍, കണ്ണൂര്‍.
സത്യപ്രതിജ്ഞാ ലംഘനങ്ങളുടെ ഘോഷയാത്ര
ഭരണകൂടങ്ങളെ ജനങ്ങള്‍ നിയോഗിച്ചിരിക്കുന്നത് ജനങ്ങളുടേയും രാഷ്ട്രത്തിന്റേയും സമനിലയോടെയുള്ള വികസനവും ക്ഷേമവും നടപ്പാക്കാനാണ്. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ അജ്ഞതയുടേയും അര്‍ത്ഥസത്യങ്ങളുടേയും അബദ്ധധാരണകളുടേയും അഹങ്കാരത്തിന്റേയും ചെളിക്കുണ്ടില്‍ കിടന്നരുണ്ട് സ്വാര്‍ത്ഥതയുടേയും നിക്ഷിപ്തതാല്പര്യങ്ങളും മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. സത്യപ്രതിജ്ഞാലംഘനങ്ങളുടെ ഒരു ഘോഷയാത്രയാണ് സര്‍ക്കാര്‍ തുടരുന്നത്. ജനദ്രോഹ പ്രവര്‍ത്തനം മുഖമുദ്രയാക്കിയുള്ള നാണംകെട്ട പദ്ധതികള്‍ക്കാണ് മുന്‍തൂക്കം. ജനങ്ങളുടെ ആരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കാന്‍ നിയോഗിച്ച ഭരണകൂടങ്ങള്‍ അത് നശിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മദ്യം, മയക്കുമരുന്ന്, പുകയിലയും പുകവലിയും എന്നീ വിഷമയമായ വസ്തുക്കളുടെ ഉത്പാദനവും വിപണനവും ഉപയോഗവും കുറച്ചുകൊണ്ടു വരുന്നതിനുപകരം ഭരണകൂടങ്ങള്‍ തന്നെ അവ കൂടുതലായി ഉത്പാദിപ്പിക്കാനും വിതരണത്തിനുമായി ഇറങ്ങിയിരിക്കുന്ന നാണംകെട്ട ജനദ്രോഹപ്രവര്ത്തനങ്ങള്ക്കാണ് പ്രാധാന്യം.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ പല തട്ടുകളായി ആസൂത്രിതമായി വിഭജിച്ച് തമ്മിലടിപ്പിച്ച് ഭരിക്കുന്ന നാണംകെട്ട കോളനി ഭരണക്കാരുടെ വാലാട്ടികളെ പോലെയാകുന്നത് തികച്ചും ജനദ്രോഹമാണ്.
ഭരണകൂടവും കോടതികളും ജനപ്രതിനിധി സഭകളും അവരുടെ പരിമിതമായ അറിവുകള്‍ കഴിഞ്ഞുള്ള കാര്യങ്ങളില്‍ അതാത് മേഖലകളില്‍ അറിവുള്ള ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിക്കുന്നതാണ് ഉത്തമം. അതാണ് ഭാരതീയശൈലി. കേന്ദ്രസര്‍ക്കാരിന്റെ ഈ വഴിക്കുള്ള പുതിയ നീക്കം സ്വാഗതാര്‍ഹമാണ്. കുഞ്ഞുങ്ങളുടേയും യുവജനതയുടേയും ആരോഗ്യവും വിദ്യാഭ്യാസവും രാഷ്ട്രബോധവും ഉന്നതനിലവാരം കൈവരിക്കാന്‍ അവശ്യം പരിഷ്കരിക്കപ്പെടേണ്ടതാണ്. എല്ലാ ഭരണകൂടങ്ങളും ഇതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.
-വിജയകുമാര്‍, തിരുവനന്തപുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: