മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട ചില വാക്കുകളും പ്രയോഗങ്ങളുമുണ്ട്. വാര്‍ത്തകളില്‍ സ്ഥാനത്തും അസ്ഥാനത്തും അവ പ്രയോഗിച്ചിരിക്കുന്നതുകാണാം. അത്തരം വാക്കുകളിലൊന്നാണ് ‘അതേസമയം.’
”സന്നിധാനത്ത് ഇപ്പോള്‍ തിരക്ക് കുറവാണ്. അതേസമയം, ഉച്ചയോടെ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ ചെറിയതോതില്‍ മഴ പെയ്തു. അതേസമയം ഇനിയുള്ള രണ്ടുദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ വലഞ്ഞു. അതേസമയം ഉച്ചയ്ക്കുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മണിക്കൂറുകളോളം മുടങ്ങിയതും തീര്‍ത്ഥാടകരെ വലച്ചു. അയല്സംസ്ഥാനങ്ങളില്നിന്നെത്തിയ തീര്‍ത്ഥാടകരില്‍ പലരും അതേസമയം നെയ്യഭിഷേകം നടത്താനാകുമോയെന്ന ആശങ്കയിലാണ്.”
‘അതേസമയ’ത്തിനൊപ്പം പ്രചാരം നേടിയിട്ടുള്ള പ്രയോഗമാണ് ”തീര്‍ച്ചയായും”. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് ഇതിനോട് കൂടുതലിഷ്ടം.
”ശാരീ, ഹര്‍ത്താല്‍ ഇവിടെ തീര്‍ച്ചയായും ജനജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നുതന്നെ പറയണം. കടകളൊന്നുംതന്നെ തുറന്നിട്ടില്ല. ഇത് തീര്‍ച്ചയായും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഞാനിപ്പോള്‍ അടച്ചിട്ട ഒരു കടയുടെ മുന്നിലാണ് നില്‍ക്കുന്നത്. ശാരീ, സാധാരണ ദിവസങ്ങളില്‍ ഈ ഭാഗത്ത്, ഈ സമയത്ത് തീര്‍ച്ചയായും നല്ല തിരക്കുണ്ടാകാറുണ്ട്. സ്വകാര്യ ബസ്സുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ പോലീസ് സംരക്ഷണത്തോടെ, ഓടിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ അതിനുള്ള നടപടിയൊന്നു ആയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതെല്ലാം തീര്‍ച്ചയായും കടുത്ത യാത്രാക്ലേശത്തിനിടയാക്കിയിരിക്കുന്നു, ശാരീ…”
ചിലര്‍ ‘അതേസമയ’ത്തിനുപകരം ഉപയോഗിക്കുന്നത് ‘ഇതിനിടെ’യാണ്.
‘തലസ്ഥാന നഗരിയിലും ഹര്‍ത്താല്‍ ഏതാണ്ട് പൂര്ണ്ണമാണെന്നുതന്നെ പറയാം. ബസ്സുകളൊന്നും ഓടുന്നില്ല. ഇതിനിടെ ഓടാന്‍ ശ്രമിച്ച രണ്ടു സ്വകാര്യബസ്സുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് തുറന്നിരുന്ന രണ്ട് കടകള്‍ അടപ്പിക്കാനും ശ്രമമുണ്ടായി. നഗരത്തിലെ കുടിവെള്ള വിതരണം ഇതിനിടെ തടസ്സപ്പെട്ടു. ചില സന്നദ്ധ സംഘടനകള്‍ ഇതിനിടെ കുടിവെള്ളം വിതരണം ചെയ്തത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കടകള്‍ അടപ്പിക്കാന്‍ വീണ്ടുമെത്തിയ ചില ഹര്‍ത്താല്‍ അനുകൂലികളെ ഇതിനിടെ പോലീസ് നീക്കം ചെയ്തു. ഇതിനിടെ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു ആംബുലന്‍സ് പാഞ്ഞെത്തിയത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.”
മാധ്യമപ്രവര്ത്തകര്ക്കെന്നപോലെ പ്രസംഗകര്‍ക്കും പ്രിയപ്പെട്ട പ്രയോഗമാണ് ”അതുപോലെതന്നെ.”
”ഈ യോഗത്തിന്റെ ഉദ്ഘാടകനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുപോലെതന്നെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച നടത്തുന്നതും ശ്രദ്ധേയമാണ്. നമുക്കറിയാം, പരിസ്ഥിതി സംരക്ഷണം അടിയന്തരപ്രധാന്യമുള്ള ഒരു കാര്യമാണെന്ന്. അതുപോലെതന്നെ പരിസ്ഥിതിക്ക് ദോഷമുണ്ടായാലുള്ള പ്രശ്നങ്ങളും നമ്മള് നേരിട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും അതുപോലെതന്നെ ഭീഷണിയിലാണ്. അവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും പിന്തുണയും നമ്മള് നല്‍കുന്നില്ല. അതുപോലെതന്നെ സര്‍ക്കാരും അവരെ വികസനവിരുദ്ധരായാണ് കാണുന്നത്. ഈ പോക്ക് ആപത്കരമാണെന്നാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. അതുപോലെതന്നെ…”
അഭിമുഖത്തിനിരിക്കുന്നവരില് പലരുടെയും രക്ഷയ്ക്കെത്തുന്നത് ‘എന്താ പറയ്യാ’ എന്ന പ്രയോഗമാണ്.
”ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ എന്തുതോന്നി?”
”അത് എന്താ പറയ്യാ, ഒരുപാട് ടെന്‍ഷനായിരുന്നു. പിന്നെ ആദ്യഷോട്ടെടുത്തപ്പോള് ഒരു ഭയങ്കര, എന്താ പറയ്യാ, ത്രില്‍ തോന്നി, ശരിക്കും, എന്താ പറയ്യാ ഒരാര്ട്ടിസ്റ്റായതിന്റെ ത്രില്‍ എന്നുതന്നെ പറയാം. രണ്ടാമത്തെ ഷോട്ടായപ്പോഴേക്കും എന്താ പറയ്യാ, ഒരുപാടൊരുപാട് കോണ്‍ഫിഡന്‍സായി.
”സെറ്റിലെ അനുഭവം എന്തായിരുന്നു”
”എല്ലാവരും ഭയങ്കര കമ്പനിയായിരുന്നു. അവരൊക്കെ എന്നെ എന്താ പറയ്യാ, ഒരുപാടൊരുപാട് എന്‍കറേജ് ചെയ്തു. അത് ജൂനിയറായ എനിക്ക് എന്താ പറയ്യാ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു. ഞാനത് ശരിക്കും എന്ജോയ് ചെയ്തു. അപ്പോള്‍ എന്താ പറയ്യാ എനിക്ക് ഞാന്‍ ഇത്രയൊക്കെ ഉണ്ടോയെന്ന് തോന്നിപ്പോയി…”
പിന്കുറിപ്പ്-
യോഗത്തില്‍ കേട്ടത്:
”സമയം അതിക്രമിച്ചിരിക്കുന്നു. അതുപോലെതന്നെ കാലാവസ്ഥ അനുകൂലമല്ല. ഇനി പത്തുപേര്‍ക്കുകൂടി പ്രസംഗിക്കാനുണ്ട്. സമയമില്ലാത്തതിനാല്‍, ഇവര്‍ കൂടി പ്രസംഗിച്ചതായി കണക്കാക്കണമെന്ന് സദസ്യരോടും മാധ്യമപ്രവര്‍ത്തകരോടും വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു”
പ്രതികരിക്കാൻ ഇവിടെ എഴുതുക: