കൊച്ചി: വണ്ടികള്‍ക്ക് യോഗ്യതാ ടെസ്റ്റിനുമുമ്പ് പുതിയ പെയിന്റ് അടിക്കാതെ ‘ചുരണ്ടിത്തേക്കല്’ മതിയെന്ന് കെഎസ്ആര്‍ടിസിയുടെ തീരുമാനം. വ്യവസ്ഥകള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇത് പല പുതിയ പ്രതിസന്ധികളും ഉണ്ടാക്കിയേക്കും.
സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍, ഈ വര്‍ഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് വാഹനങ്ങള്‍ പുതിയ പെയിന്റ് അടിക്കേണ്ടെന്നാണ് നിര്‍ദേശം. ഇതിന് കോര്പ്പറേഷന് അധികൃതരുടെ നിര്‍ദേശം സ്റ്റേഷന് ഡിപ്പോകളിലെത്തി. പകരം, അറ്റകുറ്റപ്പണികള്‍ക്കൊപ്പം പെയിന്റ് പോയഭാഗങ്ങള് ചുരണ്ടി, അവിടെ മാത്രം പെയിന്റ് ചെയ്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഇത് അംഗീകരിക്കേണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പിലും തീരുമാനമുണ്ട്.
പുതിയ മോട്ടോര്‍ വാഹന ചട്ടപ്രകാരം രണ്ടുവര്‍ഷത്തേക്കാണ് ഇനി ഫിറ്റ്നസ് ടെസ്റ്റ്. അതായത് രണ്ടുവര്‍ഷം കെഎസ്ആര്‍ടിസി ബസുകള്‍ പെയിന്റ് ചെയ്യുന്ന ചെലവ് ലാഭിക്കാമെന്ന വിലയിരുത്തലിലാണ് കോര്പ്പറേഷന്. നഷ്ടം കുറയ്ക്കാനുള്ള പലവഴികളിലൊന്നായാണ് ചിലരുടെ ഈ ബുദ്ധി. പക്ഷേ, പൊതുവേ വൃത്തിയാക്കലും കഴുകലുമൊന്നും പതിവില്ലാത്ത കെഎസ്ആര്‍ടിസി രണ്ടുവര്‍ഷംകൊണ്ട് ഒന്നിനും കൊള്ളാത്ത അവസ്ഥയിലാകും.
എന്നാല്‍, ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം വന്നാല്‍ ആര്‍ടിഒ ഓഫീസുകള്‍ക്ക് അനുസരിക്കേണ്ടിവരും. ഇപ്പോള്‍ത്തന്നെ പല വാഹന നിയമവ്യവസ്ഥകളും ലംഘിച്ചാണ് കെഎസ്ആര്‍ടിസി. കോര്പ്പറേഷന് വാഹനങ്ങള്‍ക്ക് നിയമം കര്ക്കശമാക്കാത്തതിന്റെ പേരില്‍ ഇളവ് സ്വകാര്യ ബസുകളും ആവശ്യപ്പെടാനവസരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: