കൊച്ചി: ഹൈക്കോടതി ജാമ്യം അനുവദിച്ച കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പേരില്‍ പോലീസ് ചുമത്തിയ കേസും മുഖ്യമന്ത്രി അതേ സംഭവത്തില്‍ നിയമസഭയില്‍ നല്കിയ വിശദീകരണവും പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യം. ഇത് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും.
പത്തനംതിട്ട പോലീസ് എടുത്ത കേസില്‍ സുരേന്ദ്രനും മറ്റ് 16 പേര്‍ക്കും മേല്‍ ചുമത്തിയ വകുപ്പുകള്‍ ആറെണ്ണമാണ്. ഐപിസി 143 (നിയമം ലംഘിച്ച് സംഘംചേരല്‍), 147 (കലാപമുണ്ടാക്കല്‍), 308 (കൊല്ലാനുദ്ദേശിച്ചുള്ളതല്ലാത്ത വധശ്രമം), 354 (സ്ത്രീയെ അപമാനിക്കല്‍), 188 (സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അനുസരിക്കാതിരിക്കല്‍), 283 (പൊതുവഴി തടസപ്പെടുത്തല്‍), 120 ബി (കുറ്റകൃത്യത്തിന് ഗൂഢാലോചന) എന്നിവയാണ്.
സുരേന്ദ്രന് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന് ഉന്നയിച്ചതും ഈ വകുപ്പുകള്‍തന്നെ. മുഖമന്ത്രി പിണറായി വിജയനും, മറ്റു മന്ത്രിമാരും, സിപിഎം നേതാക്കളും പൊതുവേദികളില്‍ പ്രസ്താവിച്ചതും ഇതൊക്കെത്തന്നെ. പക്ഷേ, നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടികളില്‍, 120 ബി വകുപ്പു ചുമത്താന്‍ കാരണമില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നതില്‍നിന്ന് വ്യക്തമാകുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അനില്‍ അക്കര, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.പി. സജീന്ദ്രന്, എ.പി. അനില്‍കുമാര്‍ എന്നിവരുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയാണ് മറുപടി നല്‍കിയത്. ”നവംബര്‍ 28ന് നല്കിയ മറുപടിയില്‍, ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ദര്‍ശനത്തിനായി എത്തിയ 52 വസയുള്ള സ്ത്രീയെ, യുവതിയെന്ന് ആരോപിച്ച സന്നിധാനം നടപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പെട്ടെന്ന് സംഘടിച്ച് പ്രതിഷേധിക്കുകയും…” എന്നാണ് വിശദീകരിക്കുന്നത്. ഈ സംഭവത്തിലാണ് ”കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി” എന്നാരോപിച്ച് കെ. സുരേന്ദ്രനുമേല്‍ കേസെടുത്തിരിക്കുന്നത്. വിശദീകരണത്തില്‍ ഒരു ഘട്ടത്തിലും സ്ത്രീയെ കൊല്ലാനുദ്ദേശിച്ചോ അല്ലാതെയോ ആരെങ്കിലും വധശ്രമം നടത്തിയതായി പറയുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: