അഡ്ലെയ്ഡ്: ബാറ്റ്സ്മാന്മാരുടെ കുരുതിക്കളമായ അഡ്ലെയ്ഡ് ഓവലില്‍ സ്പിന്നര്‍ ആര്.അശ്വിനും പേസര്‍മാരും തകര്‍ത്തെറിഞ്ഞതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഏഴു വിക്കറ്റിന് 191 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ഇന്ത്യന്‍ സ്കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 59 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് മൂന്ന് വിക്കറ്റ് മാത്രം.
തകര്‍ച്ചയിലും തലയുയര്ത്തിനില്ക്കുന്ന ട്രാവിക് ഹെഡിലാണ് ആതിഥേയരുടെ പ്രതീക്ഷ. 61 റണ്‍സുമായി ഈ ആറാം നമ്പര്‍ ബാറ്റ്സ്മാന് കളിക്കളത്തിലുണ്ട്. എട്ട് റണ്‍സെടുത്ത സ്റ്റാര്‍ക്കാണ് കൂട്ട്. ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 250 റണ്‍സിന് പുറത്തായി.
സീനിയര്‍ സ്പിന്നറായ അശ്വിന് മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാരെ കുരുക്കിയതോടെ ഓസ്ട്രേലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഹാരിസ് (26), ഖ്വാജ (28) , എസ്.ഇ. മാര്‍ഷ് (2) എന്നീ വമ്പന്മാരാണ് അശ്വിന് മുന്നില്‍ ബാറ്റ്വെച്ച് കീഴടങ്ങിയത്.
പേസര്‍ ഇഷാന്ത് ശര്‍മയാണ് ഓസീസിന് ആദ്യ തിരിച്ചടി നല്‍കിയത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ നിലയുറപ്പിക്കുംമുമ്പ് പവലിയനിലേക്ക് മടക്കി. ഫിഞ്ചിന്റെ നേട്ടം വട്ടപൂജ്യം. ഓസീസിന്റെ സ്കോര്‍ബോര്‍ഡും ശൂന്യം. പിന്നീട് അശ്വിന്റെ ഉഴമായിരുന്നു. മൂന്ന് പേരെ എറിഞ്ഞിട്ടതോടെ ഓസീസ് സ്കോര്‍ നാലിന് 87.
ആറാമനായി കളിക്കളത്തിലിറങ്ങിയ ട്രാവിസ് ഹെഡ്, ഹാന്ഡ്സിനൊപ്പം ചെറുത്തുനിന്നതോടെ ആതിഥേയരുടെ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് കയറി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 33 റണ്‍സ് കൂട്ടിചേര്‍ത്തു. ബുംറയാണ് ഈ പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ത്തത്. ഹാന്‍ഡ്സ്കോമ്പിനെ കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകകളിലെത്തിച്ചു.
ക്യാപ്റ്റന്‍ പെയ്നും പിടിച്ചുനില്‍ക്കാനായില്ല. ഇശാന്ത് ശര്‍മയുടെ പന്തില്‍ ബാറ്റ്വെച്ച പെയ്നും ഋഷഭ് പന്തിന്റെ പിടിയിലായി. അഞ്ചു റണ്‍സ് എടുക്കാനേ ക്യാപ്റ്റന്‍ കഴിഞ്ഞൂള്ളൂ. കുമിന്‍സും പൊരുതാതെ ബാറ്റ് താഴ്ത്തിയതോടെ ഓസീസ് ഏഴിന് 177. പത്ത് റണ്‍സ് നേടിയ കുമിന്‍സ് ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
അശ്വിന് അമ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് കീശയിലാക്കിയപ്പോള്‍ ശര്‍മയും ബുംറയും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.ശര്‍മ 31 റണ്‍സും ബുംറ 34 റണ്‍സും വിട്ടുകൊടുത്തു.
നേരത്തെ ഒമ്പത് വിക്കറ്റിന് 250 റണ്‍സിന് കളി പുനരാരംഭിച്ച ഇന്ത്യക്ക് ഒരു റണ്‍സ്പോലും കൂട്ടിചേര്‍ക്കാനായില്ല. ആറ് റണ്‍സ് നേടിയ മുഹമ്മദ് ഷമിയെ വീഴ്ത്തി ഹെയ്സല്‍വുഡ് ഇന്ത്യന്‍ ഇന്നിങ്ങ്സിന് തിരശീലയിട്ടു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ് : 250, ഓസ്ട്രേലിയ: ഒന്നാം ഇന്നിങ്ങ്സ്: എജെ ഫിഞ്ച് ബി ഐ ശര്‍മ, എംഎസ് ഹാരിസ് സി വിജയ് ബി അശ്വിന് 26, യുടി ഖ്വാജ സി പന്ത് ബി അശ്വിന് 28, എസ്ഇ മാര്‍ഷ് ബി അശ്വിന് 2, പിഎസ്പി ഹാന്‍ഡസ്കോമ്പ് സി പന്ത് ബി ബുംറ 34, ടിഎം ഹെഡ് നോട്ടൗട്ട് 61, ടിഡി പെയ്ന് സി പന്ത് ബി ഐ ശര്‍മ 5, പിജെ കുമിന്‍സ് എല്‍ബിഡബ്ളിയു ബി ബുംറ 10, എംഎ സ്റ്റാര്‍ക്ക് നോട്ടൗട്ട് 8, എക്സ്ട്രാസ് 17, ആകെ ഏഴു വിക്കറ്റിന് 191 റണ്‍സ്.
വിക്കറ്റ് വീഴ്ച: 1-0, 2-45, 3-59, 4-87, 5-120, 6-127, 7-177.
ബൗളിങ്: ഐ ശര്‍മ 15-6-31-2, ജെജെ ബുംറ 20-9-34-2, മുഹമ്മദ് ഷമി 16-6-51-0, ആര്.അശ്വിന് 33-9-50-3, എം വിജയ് 4-1-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: