ആലപ്പുഴ: പ്രതീക്ഷയോടെ പരിശീലനവും കഴിഞ്ഞ് അരങ്ങിലെത്തിയ തിരുവാതിര കളിക്കാര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായത് സ്വന്തം പാട്ടുകാര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിരകളി മത്സരത്തിനിടെയാണ് പത്തനംതിട്ട കിടങ്ങൂര്‍ എസ്വിജിവി എച്ച്എസ്എസിലെ തിരുവാതിരകളിക്കാരുടെ ഗായക സംഘം പാട്ടു മറന്നു പോയത്.
എന്നാല്‍ പാട്ടില്ലാതെ താളത്തില്‍ ചുവടുകള്‍ വച്ച് തിരുവാതിരകളി അവര്‍ പൂര്‍ത്തിയാക്കി. വേദിവിട്ടിറങ്ങുമ്പോള്‍ കണ്ണുകള്‍ കലങ്ങിയിരുന്നു. ചിലര്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു. ഇത് ആദ്യ സംഭവമല്ല. ജില്ലാ മത്സരത്തിലും ഇതേ അനുഭവം ഇവര്‍ക്കുണ്ടായി. ഗായക സംഘത്തിനു മുന്നില്‍ മൈക്ക് പണിമുടക്കിയതാണ് അന്ന് വേദനയായത്. അപ്പീലിലൂടെയാണ് ഇന്നലെ സംസ്ഥാന തലമത്സരത്തിനെത്തിയത്. ഭാഗ്യം ഇവിടെയും ഇവരെ തുണച്ചില്ല. മത്സരിച്ച എല്ലാ ജില്ലയിലുള്ളവര്‍ക്കും എ ഗ്രേഡ് ലഭിച്ചപ്പോള്‍ ഇവര്‍ മാത്രം പിന്നിലായി. നാലാം വേദിയായ ടിഡിഎച്ച്എസ്എസ് സ്കൂളിലാണ് തിരുവാതിരകളി അരങ്ങേറിയത്.
രാവിലെ 9ന് ആരംഭിക്കേണ്ടിയിരുന്ന തിരുവാതിരകളി മത്സരാര്‍ഥികള്‍ വൈകിയതിനെ തുടര്‍ന്ന് 10.15നാണ് ആരംഭിച്ചത്. പതിവ് പോലെ സീതാപരിണയം, കൃഷ്ണലീല, പാര്‍വതീ പരിണയം എന്നിവയായിരുന്നു അവതരിപ്പിച്ചതില്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: