തൃശൂര്‍: വടക്കാഞ്ചേരി മലാക്കയില്‍ വീടിനുള്ളിലുണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച കുരുന്നുകളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ സംഭവിച്ച തീപിടുത്തത്തില്‍ മരിച്ച സാന്ഫിലിസ്(10), സലസ്മിയ(ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്. മലാക്ക ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്സ് ജോയുടെയും ബിന്ദുവിന്റേയും മക്കളാണ്. കിടപ്പുമുറിയുടെ പിറകുവശത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ച കുട്ടികള്‍ കിടപ്പുമുറിയില്‍ ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.
തീപടരുന്നതിനോടൊപ്പം വലിയ പൊട്ടിത്തെറിയും കേട്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് ഡാന്‍ഡേഴ്സ് ജോ മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു. ബിന്ദു അടുക്കളയിലും മൂത്തമകള്‍ സലസ്നിയ ടി.വി. കാണുകയുമായിരുന്നു. തീ ആളി പടര്‍ന്നപ്പോള്‍ നിലവിളിച്ചുകൊണ്ട് അകത്ത് കടന്ന ഡാന്‍ഡേഴ്സ് ജോ മൂത്തമകളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴേക്കും വീടിനുള്ളില്‍ തീ നിറയുകയായിരുന്നു. വടക്കാഞ്ചേരിയില്‍ അഗ്നിശമന സേന എത്തുമ്പോഴേക്കും കിടപ്പുമുറി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീപിടുത്തത്തില്‍ ഡാന്ഡേഴ്സണും ഭാര്യ ബിന്ദുവിനും മൂത്ത മകള്‍ സലസ്നിയ(12) യ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഡാന്ഡേഴ്സിന്റെ പൊള്ളല്‍ 70 ശതമാനത്തില്‍ കൂടുതലാണ്. കുന്നുംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി പൊലിസ് എച്ച്എസ്ഒ പി.എസ്. സുരേഷ്, എസ്ഐ കെ.സി. രതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. സയന്റിഫിക് ഓഫീസര്‍ റിനി തോമസ്, വിരലടയാള വിദഗ്ധന്‍ കെ.പി. ബാലകൃഷ്ണന് എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ മച്ചാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സലസ്നിയയും മരിച്ച സാന്ഫിലിസും കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: