പാലക്കാട്: മന്ത്രി കെ.കെ.ശൈലജക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ശബരിമലയെ സംരക്ഷിക്കുക, ഭക്തര്‍ക്ക് നേരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക, നിരാഹാരമിരിക്കുന്ന ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കരിങ്കൊടി. പാലക്കാട് റോബിന്സണ്റോഡിലെ സായൂജ്യം റസിഡന്‍സിയില്‍ നടന്ന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ട് എന്നിവരുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ യുവമോര്‍ച്ച കൊടുമ്പ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.അജിത്ത്, മണ്ഡലം കമ്മിറ്റിയംഗം ഗിരീഷ് ബാബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകിട്ട് അഞ്ചിന് കുഴല്‍മന്ദം തേങ്കുര്ശിയില് ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് നേരെ ബിജെപി,യുവമോര്‍ച്ച ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിങ്കൊടിയും പ്രതിഷേധവുമായെത്തി. ബിജെപി ജില്ലാ സെക്രട്ടറി എം.കെ.ലോകനാഥന്,മണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ്,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.ബി.ശ്രീനിവാസ്, ട്രഷറര്‍ ജയന്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കനകദാസ്, പഞ്ചായത്ത് പ്രഭാരി വിജയന് എന്നിവരെ കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ മന്ത്രിമാരുടെയും വാഹനങ്ങള്‍ക്കും പൈലറ്റ് വാഹനങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം സുരക്ഷാക്രമീകരണങ്ങളെ മറികടന്നാണ് ബിജെപി, യുവമോര്‍ച്ച കരിങ്കൊടി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: