കൊല്ലം: സംസ്ഥാനസര്‍ക്കാര്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനിക്ക് റബ്ബര്‍മരം മുറിക്കാന്‍ അനധികൃത സഹായം നല്‍കിയതായി ആക്ഷേപം. ഇതിനുപിന്നില്‍ അഴിമതി ഉണ്ടെന്നും പരാതി ഉയരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനിക്ക് റബ്ബര്‍മരം മുറിക്കാന്‍ സീനിയറേജ് റേറ്റ് റദ്ദാക്കി നല്കിയതിനുപിന്നില് അഴിമതി ഉണ്ടെന്നാണ് കേരളാപ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റ് സി.ആര്. നജീബ് പത്രസമ്മേളനത്തില്‍ ആരോപിച്ചത്.
കേരളത്തിലെ എട്ട് ജില്ലകളിലായി 76769ഏക്കര്‍ സ്ഥലം ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കമ്പനി കൈവശംവച്ച് കൃഷിചെയ്യുന്നു. ഈ സ്ഥലത്ത് നില്ക്കുന്ന റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സീനിയറേജ് റേറ്റ് അനുസരിച്ച് വനംവകുപ്പില്‍ പണം അടച്ച് പാസ് വാങ്ങിയിരുന്നു. നിലവില്‍ ഒരു ക്യൂബിക്മീറ്റര്‍ റബ്ബര്‍ തടിക്ക് 2500 രൂപയും വിറകിന് 900രൂപയും ചേര്‍ത്ത് 3400 രൂപയാണ് സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. ഈ നടപടിക്രമം ആണ് കഴിഞ്ഞ ജൂലൈ 27ന് സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം റബ്ബര്‍ മരങ്ങള്‍ സര്‍ക്കാരിന് പണം അടയ്ക്കാതെ സൗജന്യമായി മുറിച്ചുവില്ക്കാനാകും. ഹാരിസണ്‍ മലയാളം കമ്പനി വിവിധ എസ്റ്റേറ്റുകളില്‍ നിന്നായി ലക്ഷക്കണക്കിന് റബ്ബര്‍ മരങ്ങളാണ് സമീപകാലത്തായി മുറിച്ചുമാറ്റാന്‍ പദ്ധതിയിട്ടിരിക്കുന്നത്. പണം അടച്ച് പാസ് വാങ്ങാതെ ലക്ഷക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റുന്നതോടെ സര്‍ക്കാരിന് അഞ്ഞൂറുകോടിരൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കണക്കാക്കുന്നതായി സി.ആര്. നജീബ് പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെടാനിടയായതില്‍ മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും,റവന്യൂമന്ത്രിക്കും പങ്കുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും കോടതിയില്‍ കേസ് ഫയല്‍ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: