ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തോഴി വി.കെ. ശശികലയെ ചോദ്യം ചെയ്യും. മരണത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന് ഇതുസംബന്ധിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിരഞ്ജന് മാര്ഡിക്ക് കത്തുനല്‍കിയിട്ടുണ്ട്.
റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ അന്വേഷണക്കമ്മീഷന് ഇത് ആദ്യമായാണ് ചോദ്യം ചെയ്യാന്‍ പോകുന്നത്.
ഇതുകൂടാതെ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണന്, ഉപ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ആരോഗ്യമന്ത്രി സി. വിജയഭാസ്കര്‍, ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പി ദുരൈ, എഐഎഡിഎംകെ നേതാവ് സി. പൊന്ന്യന്‍ എന്നിവരേയും അന്വഷണവുമായി ബന്ധപ്പെട്ട് കമ്മീഷന് കൂടിക്കാഴ്ച നടത്തും.
2015 ഡിസംബര്‍ അഞ്ചിനാണ് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയവേ മരണം അടയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിലാണ് അന്വേഷണ കമ്മീഷനെ നിയമിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 24ന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും ശശികലയെ ചോദ്യം ചെയ്യും. നിയമ വിരുദ്ധമായി വിദേശ നിക്ഷേപങ്ങളുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: