കൊച്ചി : നിറ്റ ജലാറ്റിന്‍ കമ്പനി മൂലം ചാലക്കുടിപ്പുഴയില്‍ മലിനീകരണം ഉണ്ടാകുന്നില്ലെന്ന് വാര്‍ട്ടര്‍ അതോറിട്ടി. കാതിക്കുടത്തെ കമ്പനിയുടെ പ്രവര്‍ത്തനം ചാലക്കുടിപ്പുഴ മലിനമാക്കപ്പെടുന്നതായി നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നദീജന ഓഡിറ്റിങ്ങിന് കേരള വാട്ടര്‍ അതോറിട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഓഡിറ്റിങ് റിപ്പോര്‍ട്ടിലാണ് മലിനീകരണം ഇല്ലെന്ന് വാര്‍ട്ടര്‍ അതോറിട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് സംസ്കരിച്ച ജലം പുറത്തുവിടുന്ന സ്ഥലത്തും ചാലക്കുടിപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വെള്ളം ശേഖരിച്ച് വാട്ടര്‍ അതോറിട്ടി പരിശോധന നടത്തിയിരുന്നു. ഇതില്‍ കീടനാശിനിയുടെ സാന്നിധ്യം തീരെ ഇല്ലെന്നും, പതിനേഴ് പാരാമീറ്ററുകളും ആവശ്യമായ അളവില്‍ മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടാതെ ഹെവി മെറ്റല്‍ പരിശോധനയില്‍ കോപ്പര്‍, ലെഡ്, സിങ്ക്, ടോട്ടല്‍ ക്രോമിയം, മാങ്കനീസ് എന്നിവയെല്ലാം അനുവദനീയമായ അളവിലാണ് ഉള്ളതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കമ്പനിയ്ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ശരിവെയ്ക്കുന്നതാണ് വാട്ടര്‍ അതോറിട്ടിയുടെ റിപ്പോര്‍ട്ടെന്ന് നിറ്റ ജലാറ്റിന്‍ കമ്പനി അറിയിച്ചു. കമ്പനി നിര്‍ത്തലാക്കുന്നതിനു വേണ്ടിയാണ് അവര്‍ ശ്രമം നടത്തിയത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിറ്റ ജലാറ്റിന്‍ കമ്പനി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: