മക്കളേ,
ജീവിതം ഒരു പാഠശാലയാണ്. പുസ്തകങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പകര്ന്നുതരാന് കഴിയുന്നതിലും മൂല്യമേറിയ അറിവ് ജീവിതം നമുക്കു തരുന്നു. സുഖകരമോ ദുഃഖകരമോ ആയ ഏതൊരു ജീവിതാനുഭവത്തിനും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനുണ്ടാകും. അതിനാല്‍ ഏതൊരു ജീവിതാനുഭവത്തെയും സ്വാഗതം ചെയ്യാന്‍ നമുക്കു കഴിയണം.
ചില അനുഭവങ്ങള്‍ നമ്മളില്‍ ദുഃഖമോ ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും. എന്നാല്‍, വിവേകപുര്‍വം സമീപിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള പടികളാക്കി മാറ്റാന്‍ കഴിയും. എന്നാല്‍, പലപ്പോഴും അനുഭവങ്ങള്‍ നല്കുന്ന സന്ദേശം നമ്മള് പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല. എന്നിരുന്നാലും കയ്പുള്ള കഷായം രോഗിക്കു ഗുണം ചെയ്യുന്നതുപോലെ തിക്താനുഭവങ്ങള്‍പോലും പിന്നീട് നമ്മളില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായമാകുന്നതായി കാണാം.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു ബിസിനസ്സുകാരന് രാവിലെ തന്റെ ഓഫീസിലേക്ക് പുറപ്പെട്ടു. വീട്ടിനടുത്തുള്ള സ്റ്റോപ്പില്‍ നിന്ന് ബസ്സില്‍ കയറി. അദ്ദേഹത്തിന്റെ പിന്നാലെ മറ്റൊരാള്‍ തിരക്കുപിടിച്ച് ബസ്സില്‍ കയറാന്‍ തുടങ്ങി. അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കാലിടറി ബസ്സില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ കഠിനമായി ശ്രമിക്കുന്നുന്നതിനിടയില്‍ വെപ്രാളംപൂണ്ട് അയാള്‍ ബിസിനസ്സുകാരനെ പിടിച്ചു. അങ്ങനെ അയാള്‍ അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ബിസിനസ്സുകാരന് ഒരു പ്രധാനപ്പെട്ട മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് അയാള്‍ അന്ന് വിലകൂടിയ ഉടുപ്പാണ് ധരിച്ചിരുന്നത്.
തന്റെ പുതിയ ഉടുപ്പില്‍ ആ യാത്രക്കാരന് കയറിപ്പിടിച്ചപ്പോള്‍ അത് അഴുക്കായി. അതുകണ്ട് ബിസിനസ്സുകാരന് ദേഷ്യം വന്നു. അയാള്‍ ആ യാത്രക്കാരനോടു ചോദിച്ചു, ”എന്താണ് നിങ്ങളീ കാണിച്ചത്? എനിക്ക് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ട്. ഇതിട്ട് ഇനി എങ്ങനെയാണ് മീറ്റിംഗിന് പോകുക?” പാവം യാത്രക്കാരന് കുറച്ചുനേരം മിണ്ടാതിരുന്നു. എന്നിട്ടു പറഞ്ഞു, ”ക്ഷമിക്കണം. അപ്പോള്‍ നിങ്ങളെ പിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ ബസ്സില്‍നിന്ന് താഴെവീഴുമായിരുന്നു. മറ്റൊരും ഇല്ലാത്തതുകൊണ്ടു മാത്രമാണ് നിങ്ങളുടെ ഉടുപ്പില്‍ കയറിപ്പിടിച്ചത്. അപകടത്തില്‍നിന്ന് എന്നെ രക്ഷിച്ചതിന് നിങ്ങളോട് എനിക്ക് വളരെ നന്ദിയുണ്ട്.” അതു കേട്ടിട്ടും ബിസിനസ്സുകാരന്റെ ദേഷ്യം പൂര്‍ണമായും അടങ്ങിയില്ല. കുറച്ചു കഴിഞ്ഞ്, തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ അയാള്‍ കാലുതെറ്റി വീണു.
തീരെ പ്രതീക്ഷിക്കാതെയുള്ള ആ വീഴ്ചയില്‍ കാലിന് ഒന്നിലധികം സ്ഥലത്ത് ഒടിവുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് അയാളെ ആശുപത്രിയിലെത്തിച്ചു. ഒടിവ് ഗുരുതരമായതിനാല്‍ ഓപ്പറേഷന് വേണ്ടിവന്നു. ആറുമാസം വീല്‍ച്ചെയറില്‍ കഴിയേണ്ടതായും വന്നു. മറ്റുള്ളവരോട് തീരെ ക്ഷമ കാണിക്കാതിരുന്ന തനിക്ക് ക്ഷമ പഠിക്കാന്‍ ഈശ്വരനൊരുക്കിയ ഒരു അവസരമായിരുന്നു അതെന്ന് അയാള്‍ മനസ്സിലാക്കി. അത് അയാളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.
തന്നെ കയറിപ്പിടിച്ചതുകാരണം മറ്റെയാള്‍ രക്ഷപ്പെട്ടതില്‍ ബിസിനസ്സുകാരന് സന്തോഷം തോന്നുകയായിരുന്നു വേണ്ടത്. എന്നാല്‍, സാഹചര്യത്തോടു നിഷേധാത്മകമായി പ്രതികരിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് വലിയ ദുഃഖാനുഭവത്തില്നിന്നും അദ്ദേഹത്തിനു പാഠം പഠിക്കേണ്ടി വന്നു. സ്വയം മാറാന്‍ തയാറാകാത്തപ്പോള്‍ ജീവിതാനുഭവങ്ങളിലൂടെ മാറ്റമുള്‍ക്കൊള്ളുവാന്‍ നമ്മള് നിര്‍ബന്ധിതരായിത്തീരുന്നു.
ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ ഈശ്വരന് നമുക്കായി ഒരുക്കിയ അവസരങ്ങളാണവയെന്നു കാണാന്‍ ശ്രമിക്കണം. അപ്പോള്‍ ഓരോരോ അനുഭവങ്ങളിലൂടെയും ഈശ്വരന് നമുക്കയച്ചുതരുന്ന പാഠങ്ങള്‍ നമ്മുടെ മനസ്സില്‍ നിറയും. അപ്പോള്‍ നമ്മുടെ ഓരോ വാക്കും ചിന്തയും പ്രവൃത്തിയും നമുക്കും മറ്റുള്ളവര്‍ക്കും ഗുണകരമാകും. സ്വയം പുഞ്ചിരിക്കാനും, മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വിരിയിക്കാനും കഴിഞ്ഞാല്‍ ജീവിതം ധന്യമായി. അതിനു നമ്മെ പ്രാപ്തരാക്കുന്ന ഗുരുക്കന്മാരാണ് ജീവിതാനുഭവങ്ങള്‍.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: