യത് പരം ബ്രഹ്മ സര്‍വാത്മാ
വിശ്വസ്യായതനം മഹത്
സൂക്ഷ്മാത് സൂക്ഷ്മതരം നിത്യം
തത്വമേവ ത്വമേവ തത്
ഏതൊന്നാണോ പരബ്രഹ്മവും എല്ലാവരിലും ഉള്ള ആത്മാവും ഈ വിശ്വത്തിന് മുഴുവന്‍ ആധാരവുമായത്, സൂക്ഷ്മത്തില്‍ വെച്ച് അതിസൂക്ഷ്മവും നിത്യവുമായ അത് തന്നെയാണ് നിങ്ങള്‍. നീ അതു മാത്രമാണ്.
പരബ്രഹ്മം തന്നെയാണ് എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നത്. ഗുരുവിന്റെയും ശിഷ്യരുടെയും മേധാശക്തിയും ഇന്ദ്രിയ മനോബുദ്ധികളും അനുഭവതലങ്ങളും ഉണ്ടായത് പരബ്രഹ്മത്തില്‍ നിന്നാണ്. സമസ്ത ലോകത്തിന്റെയും അധിഷ്ഠാനമായ അതിനെ മഹത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. സമുദ്രം എല്ലാ തിരമാലകളുടേയും ആത്മാവായിരിക്കുന്നതു പോലെ ബ്രഹ്മം എല്ലായിടത്തും എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നു.
വിശ്വത്തിന്റെ ആയതനം എന്നാല്‍ വിശ്വത്തിന് ആധാരമായത്, വിശ്വത്തെ താങ്ങി നിര്‍ത്തുന്നത് എന്നര്‍ഥം. എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നത് എന്നറിയണം.
ഭാരം വര്‍ദ്ധിക്കുന്തോറും താങ്ങിനി
ര്ത്താനാകാത്തതെന്ന് തെറ്റിദ്ധരിച്ച് പോകരുത്. സ്വര്‍ണം ആഭരണങ്ങള്‍ക്കും പഞ്ഞി വസ്ത്രങ്ങള്‍ക്കും ആധാരമായത് പോ
ലെയാണിത്.
സൂക്ഷ്മത്തേക്കാള്‍ അതിസൂക്ഷ്മം എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ സൂക്ഷ്മമായി മറ്റൊന്നില്ല എന്നറിയണം. എത്രകണ്ട് സൂക്ഷ്മമായിരിക്കുന്നുവോ അത്രകണ്ട് വ്യാപനശേഷിയുണ്ടാകും. വ്യാപകത്വത്തെ ആസ്പദമാക്കിയാണ് സൂക്ഷ്മതയെ അളക്കുന്നത്. ഏറ്റവും സൂക്ഷ്മമായത് എല്ലായിടത്തും നിറഞ്ഞിരിക്കും. അത് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നു. അതിനെ ഒന്നിനും വ്യാപിക്കാനാവില്ല. അതിനാല്‍ ബ്രഹ്മം വളരെ വളരെ സൂക്ഷ്മമായി സര്‍വവ്യാപിയായി നിലകൊള്ളുന്നു.
പരബ്രഹ്മം നിത്യമാണ്. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളില്‍ ഒരു മാറ്റവും ഇല്ലാതെ നിലനില്‍ക്കുന്നതിനാലാണ് നിത്യമെന്ന് വിശേഷിപ്പിക്കുന്നത്. യാതൊരു തരത്തിലുള്ള മാറ്റമോ നാശമോ സംഭവിക്കുന്നില്ല. അത് അനശ്വരമായിരിക്കുന്നു – എന്നും എപ്പോഴും എവിടേയും.
ഇത്രയൊക്കെ വിശേഷണങ്ങള്‍ പറഞ്ഞ അത് എന്താണെന്ന് ഇനിയും സംശയമുണ്ടോ? അത് നീ തന്നെയാണ്. അത് നിന്നില്‍ നിന്നും അന്യമായ ഒന്നല്ല. അത് നീയാകുന്ന സത്തയാണ്.
എല്ലാത്തിലും നിറഞ്ഞിരിക്കുന്ന എല്ലാമായും തീര്‍ന്നിരിക്കുന്ന പരബ്രഹ്മമല്ലാതെ വേറെ എന്ത് ഉണ്ടാകാനാണ്? അത് താന്‍ തന്നെയാണ് എന്ന് ഒരോ അന്വേഷകനും
അറിയണം, അനുഭവമാകണം. ഇതിനാണ് ആചാര്യ പരമ്പര വളരെ ഗംഭീര്യമായി വാത്സല്യത്തോടെ പറയുന്നത് ‘തത്വമേവ ത്വമേവ തത്’ എന്ന്. ഛാന്ദോഗ്യോപനിഷത്തില്‍ ആവര്‍ത്തിക്കുന്ന ‘തത്വമസി’ മഹാവാക്യം തന്നെയാണ് പ്രയോഗത്തിലെ ചെറിയ വ്യത്യാസത്തിലുടെ ഇവിടെ പ്രസ്താവിച്ചിട്ടുള്ളത്.
തത് ത്വം ഏവ – അത് നീ തന്നെയാണ്. ത്വമേവ തത്- നീ തന്നെ അത്.
അത് എന്ന് പറഞ്ഞത് ഇതുവരെ വിവിധ വിശേഷണങ്ങളോടെ ബുദ്ധിപരമായി മനസ്സിലാക്കിയ ആത്മതത്വം എന്നാണ്. എങ്ങും എല്ലാത്തിലും ഉള്ളത് എന്നാല്‍ ഓരോന്നിലും ഉണ്ടാകണം. തന്നിലും ഉണ്ടാകും. അത് തന്നില്‍ നിന്ന് വേറെയാണോ? ബുദ്ധിപരമായി ഗ്രഹിക്കാന്‍ കുറച്ച് പ്രയാസമുണ്ടെങ്കിലും ഗുരു നിശ്ചയദാര്‍ഢ്യത്തോടെ ശിഷ്യനോട് പറയുന്നു. അത് നീ തന്നെ. നീ തന്നെ അത്. ഇത് കല്ലില്‍ കൊത്തിവെച്ച പോലെ ശിഷ്യരുടെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കാനും അവരുടെ അനുഭവമാക്കാനുമാണ് ഇതിലൂടെ സാധിക്കുന്നത്.
ജാഗ്രദ്, സ്വപ്ന, സുഷുപ്തി അവസ്ഥകളില്‍ ഒരു പോലെ മാറാതെ നില്ക്കുന്ന താന്‍ തന്നെയായ ആത്മാവിനെക്കുറിച്ച് നേരത്തെ അറിഞ്ഞ ശിഷ്യന് തത് ത്വം ഏവ ഉപദേശത്തെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാകും. സ്വര്‍ണാഭരണങ്ങള്‍ക്ക് അവ സ്വര്‍ണമാണ് എന്നും മണ്‍പാത്രങ്ങള്‍ക്ക് താന്‍ മണ്ണാണ് എന്നും ധൈര്യമായി പറയാം.
ധ്യാനത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ താന്‍ ആ പരമമായ തത്വമാണ് എന്ന് ഉറപ്പിക്കുന്ന ശിഷ്യന് അതിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്. ഇതിനായുള്ള ധ്യാനരീതിയെ തുടര്‍ന്ന് വിവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: