തിരുവനന്തപുരം: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നു പണം തട്ടുന്നതിനായി തട്ടിപ്പുകാര്‍ നടത്തുന്ന പുതിയ രീതിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം അറിയിച്ചു.
തട്ടിപ്പുകാര്‍ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പറിലേക്ക് അയയ്ക്കാന്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്നവരുടെ അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുക്കുകയാണ് രീതി.
ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാല്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തും. തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ വിവരങ്ങളും ഉപഭോക്താവിന്റെ ഫോണില്‍ ലഭിക്കുന്ന ഒടിപിയും തട്ടിപ്പുകാര്‍ ചോദിച്ചറിയും. തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ നിക്ഷേപവും തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതാണ് രീതി.
സംസ്ഥാനത്ത് ഇത്തരത്തില്‍ പത്ത് കേസുകളിലായി 12 ലക്ഷം രൂപ തട്ടിയെടുത്ത സാഹചര്യത്തില്‍ കേരളാ പോലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ, പിന് നമ്പര്‍ മാറ്റുകയോ ചെയ്യണമെന്നും ഐജി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: