അയ്യപ്പസങ്കല്പം ബൗദ്ധാരാധനയുടെ പിന്തുടര്ച്ചയാണെന്നും ശബരിമല അയ്യപ്പന് ബുദ്ധനാണെന്നും വാദിക്കുന്നവരെ ഖണ്ഡിച്ചുകൊണ്ട് നവംബര്‍ 28-ാം തീയതിയിലെ ‘ജന്മഭൂമി’യില്‍ എം. ശശിശങ്കര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം. കാനനപ്രാന്തങ്ങളിലെ കുന്നിന്പുറങ്ങളുടെ നിശബ്ദ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ പണിയുന്ന ബുദ്ധമത ശീലങ്ങളും ‘ധര്‍മ്മം ശരണം ബുദ്ധം ശരണം സംഘം ശരണം’ തുടങ്ങിയ ശരണംവിളികളുടെ സാമ്യയുക്തികളുമാണ് എം. ശശിശങ്കര്‍ പറഞ്ഞതുപോലെ ശബരിമല ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു എന്ന വാദത്തിന് ഇവര്‍ തെളിവായി നിരത്തുന്നത്. ശാസ്താവ് എന്ന സംജ്ഞ സാഹിത്യസംസ്കൃതത്തില്‍ ബുദ്ധനെയാണ് ദ്യോതിപ്പിക്കുന്നതെന്ന മറ്റൊരു വാദവും ഉന്നയിക്കുന്നുണ്ട്.
ക്രിസ്തുവിനും മുഹമ്മദിനും നൂറ്റാണ്ടുകള്‍ മുമ്പേ, ജീവിച്ചു മരിച്ച ബുദ്ധനും, കേരളത്തില്‍ ഇസ്ലാമതം പ്രചരിപ്പിക്കപ്പെട്ടതിനുശേഷം ജീവിച്ച ഇസ്ലാമതവിശ്വാസിയായ വാവരുടെ സമകാലികനായിരുന്ന അയ്യപ്പനും തമ്മിലുള്ള ഏകോപനം ഈ ആരോപകരുടെ വാദഗതിയുമായി കാലഗണനാപരമായി പൊരുത്തപ്പെടുന്നില്ല. പന്തളത്തു രാജ്യത്തിന്റെ ഉത്ഭവചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം അയ്യപ്പന്റെ കാലഘട്ടത്തെക്കുറിച്ചുള്ള വസ്തുതകളിലേക്ക് വെളിച്ചം വീശും.
ചോള രാജാക്കന്മാരുടെ നിരന്തരമായ ആക്രമണങ്ങള്‍ ചെറുത്തു നില്‍ക്കാനാകാതെ തമിഴ്നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് പശ്ചിമഘട്ടം കടന്ന് കേരളത്തിലെത്തിയ പാണ്ഡ്യവംശത്തിലെ ഒരു തായ്വഴിയായിരുന്നു പില്ക്കാലത്ത് പന്തളത്തു രാജവംശമെന്ന് പ്രസിദ്ധമായ കുടുംബം. മധുരയില്‍ അന്നുണ്ടായിരുന്ന ചില മന്ത്രിമാരുടെ ‘ചോറൊരിടത്തും കൂറ് മറ്റൊരിടത്തും’ എന്ന മട്ടിലുള്ള വഞ്ചനാപരമായ സമീപനങ്ങളും സ്വരക്ഷതേടിയുള്ള അവരുടെ പലായനത്തിന് കാരണമായി. ഒരു നൂറ്റാണ്ടോളം സ്വന്തമായി ഒരു ഇരിപ്പിടമില്ലാതെ പലയിടങ്ങളിലായി ചുറ്റിക്കറങ്ങി അവസാനം അച്ചന്‍കോവിലാറ്റിനു സമീപമുള്ള പ്രദേശങ്ങളില്‍ അവര്‍ തമ്പടിച്ചു. പിന്നീട് ആ പ്രദേശത്തെ നാട്ടുരാജാവായിരുന്ന കൈപ്പുഴ തമ്പുരാനില്‍നിന്ന് വിലയ്ക്കു വാങ്ങിയ ഭൂപ്രദേശത്തെയാണ് പില്ക്കാലത്ത് അവര്‍ പന്തളത്തു രാജ്യം എന്ന പേരിട്ട് ഭരിക്കാന്‍ തുടങ്ങിയത്.
പൊതുവര്‍ഷം 903ലാണ് പന്തളരാജ്യം സ്ഥാപിതമാവുന്നത്. അതിനുശേഷം 1174ല്‍ ചോളന്മാര് വീണ്ടും ആക്രമിച്ചപ്പോള്‍ പലായനം ചെയ്ത രണ്ടാമത്തെ സംഘവും ഇവരോടൊത്തുചേര്‍ന്നു. പിന്നീട് 1310ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന് മാലിക് കപൂര്‍ അക്രമിക്കുന്നതോടെ പാണ്ഡ്യരാജ്യത്തുനിന്ന് ഓടി വന്ന മൂന്നാമത്തെ കൈവഴിയും ചേര്‍ന്നാണ് ഇന്നു കാണുന്ന പന്തളത്തു സാമ്രാജ്യത്തിന്റെ അസ്ഥിവാരമുറപ്പിച്ചത്.
മാര്‍ത്താണ്ഡവര്‍മ്മ കായംകുളം ആക്രമിക്കുന്ന കാലത്ത് ഈ രാജവംശം വര്‍മ്മയുടെ കൂടെ നിന്ന് പിന്‍ബലം കൊടുത്തതിന് പ്രത്യുപകാരമായി വര്‍മ്മ ഒരിക്കലും പന്തളം ആക്രമിക്കുകയുണ്ടായില്ലെന്നും സൗഹൃദസൂചകമായി പന്തളത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിന് മാര്‍ത്താണ്ഡ വര്‍മ്മ കൂട്ടുനിന്നുവെന്നും ചരിത്രം പറയുന്നുണ്ട്.
കേരളത്തിലെ മറ്റൊരു രാജവംശവുമായും ബന്ധങ്ങളുടെ ഒരു ചരിത്രവും അവര്‍ക്ക് അവകാശപ്പെടാനില്ലാത്തത് അവര്‍ കേരളത്തിലേക്ക് കുടിയേറിയ രാജവംശംതന്നെയാണ് എന്നതിന് സാക്ഷി ചൊല്ലുന്നുണ്ട്. അതൊക്കെ എന്തുതന്നെയായാലും, കേരളചരിത്രത്തിന് നാലു ശതകങ്ങളുടെ ദൂരമളക്കേണ്ടവന്നു പന്തളത്തു സാമ്രാജ്യം സുസജ്ജമായ ഒരു രാജ്യമായി രൂപപ്പെടുന്നതു കാണാന്‍.
അയ്യപ്പന്റെ മറ്റൊരു സമകാലീനനായ ഉദയനനെക്കുറിച്ച് അല്പം. എഡി അഞ്ചാം നൂറ്റാണ്ടായപ്പോഴേക്ക് വൈഷ്ണവമതവും ശൈവമതവും ഇവ രണ്ടിന്റെയും ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാക്തേയമതവും കേരളത്തില്‍ ശക്തിപ്പെട്ടു തുടങ്ങിയിരുന്നു. ശൈവന്മാര് നാഗത്താന്‍മാരെന്നും ശാക്തേയന്മാര് മറവന്‍മാരെന്നും ആയന്‍മാരെന്നും അറിയപ്പെട്ടു. (പ്രാചീന മലയാളം ചട്ടമ്പിസ്വാമികള്‍, പേജ് 83). ഇതിലെ മറവവിഭാഗത്തിലെ ശക്തനായ രാജാവായിരുന്നു ഉദയനന്. പന്തളത്തു നിന്ന് തമിഴകത്തേക്കുള്ള വഴിയില്‍ സ്ഥാപിക്കപ്പെട്ട ഒരു കൊച്ചു രാജ്യമായിരുന്നു ഉദയനന്റെ തട്ടകം.
വഴിയാത്രക്കാരെ കൊള്ളയടിച്ചു കിട്ടുന്ന സമ്പാദ്യമായിരുന്നു ഉദയനന്റെ ഉപജീവനമാര്‍ഗ്ഗം. കൊള്ളക്കാരനായ ഉദയനന്റെ പരാക്രമങ്ങള്‍ സഹിക്കാവുന്നതിന്റെ സീമകള്‍ക്കും അപ്പുറത്തെത്തിയപ്പോള്‍ ഉദയനനെ നേരിടാന്‍ പന്തളത്തു രാജാവായ രാജശേഖരന് നിയോഗിച്ചത് അയ്യപ്പന് എന്ന യോദ്ധാവിനെത്തന്നെയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും, യുദ്ധത്തിനു പോയ അയ്യപ്പനെ കാണാത്തതിലുള്ള ഉത്ക്കണ്ഠ നിമിത്തം അയ്യപ്പന്റെ ഗുരുപുത്രിയായ ലളിത അദ്ദേഹത്തെ തേടി കാട്ടിലേക്ക് യാ്രതയായി. അവിടെ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഉദയനന്റെ വാള്‍മൂര്‍ച്ചയ്ക്ക് ലളിത ഇരയായി. ലളിതയുടെ സ്മരണ മാളികപ്പുറത്തമ്മയിലൂടെ പിന്‍തലമുറകളിലേക്ക് കൈമാറപ്പെട്ടു. ലളിത യുദ്ധത്തിലൊഴുക്കിയ രക്തത്തിന്റെ ഓര്‍മ്മപുതുക്കലാണ് മാളികപ്പുറത്തമ്മയ്ക്കു മുമ്പില്‍ നടന്നുപോരുന്ന ഗുരുതി. പിന്നീട് ഉദയനന്റെ ഉയിര് പറിച്ചെടുത്ത് വിജയശ്രീലാളിതനായി അയ്യപ്പന് തിരിച്ചെത്തി.
അതിനിടയില്‍ ഗര്‍ഭിണിയായിക്കഴിഞ്ഞിരുന്ന രാജപത്നി സ്വപുത്രന്റെ സുരക്ഷിതമായ ഭാവിക്ക്് വളര്‍ത്തുമകനായ അയ്യപ്പന് തടസ്സമാകുമോ എന്ന് വ്യാകുലപ്പെട്ടു. അത് മനസ്സിലാക്കിയ അയ്യപ്പന് സര്‍വ്വവും ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങുകയാണുണ്ടായത്. തന്നെ കാണാന്‍ വരുന്നവര്‍ സ്ത്രീകളെ കാണരുതെന്നും അവരെപ്പറ്റി ചിന്തിക്കരുതെന്നും അവരുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കരുതെന്നും അവരുമായി രഹസ്യവേഴ്ചയ്ക്ക് ആഗ്രഹിക്കരുതെന്നും സര്‍വ്വപരിത്യാഗിയായ അയ്യപ്പന് പറഞ്ഞതായാണ് വിശ്വസിക്കപ്പെടുന്നത്.
സര്‍വ്വസുഖാര്‍ഭാടങ്ങളോടെ ജീവിക്കാമായിരുന്നിട്ടും തികച്ചും ലളിതമായും ജാതിമതവ്യത്യാസങ്ങളേതും പുലര്‍ത്താതെയും ജീവിച്ച അയ്യപ്പനെന്ന ആ പുണ്യാത്മാവിനായി നീക്കിവെക്കപ്പെട്ടിട്ടുള്ള ആരാധനാലയത്തിന്റെ വിശ്വാസ സങ്കല്പങ്ങളുടെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ പ്രകടിപ്പിക്കുന്ന അനാവശ്യമായ ഈ ധൃതി എന്തിനാണെന്നാണ് മനസ്സിലാകാത്തത്.
താന്‍ ജീവനുതുല്യം സ്നേഹിച്ച വളര്‍ത്തുപുത്രനുവേണ്ടി രാജശേഖരനെന്ന പന്തളത്തു രാജാവ് നിര്‍മ്മിച്ചതാണ് ശബരിമല ക്ഷേത്രമെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിരുപദ്രവമായ ആ വിശ്വാസം നശിപ്പിച്ചേ അടങ്ങൂ എന്ന മര്‍ക്കടമുഷ്ടി തീര്‍ച്ചയായും അപലപനീയംതന്നെയാണ്. ഇനി ഇവര്‍ അവകാശപ്പെടുന്നതുപോലെ, മലമുകളിലുള്ള ഒരു ബുദ്ധക്ഷേത്രം തേടിപ്പിടിച്ച് ഹിന്ദുക്കള്‍ അയ്യപ്പക്ഷേത്രമാക്കി മാറ്റിയതാണെങ്കില്‍ അക്കാലഘട്ടത്തെക്കുറിച്ച് ലഭ്യമായ ചരിത്രക്കുറിപ്പുകളിലൊന്നും അതിനെക്കുറിച്ചൊരു സൂചനപോലും ഇല്ലാതെപോയതെന്ത് എന്ന ചിന്തയും സത്യാന്വേഷിയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
-സേതു എം. നായര്‍, കരിപ്പോള്, ചെന്നൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: