സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ അതിനകത്ത് തന്നെ രൂപപ്പെടുന്ന സമരമാണ് ഒരു നവോത്ഥാനമായി മാറുന്നത്. എന്നാല്‍ കേരള സംസ്ഥാനത്തിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ നാം ശ്രദ്ധിക്കാത്ത കുറെ നവോത്ഥാനങ്ങള്‍ കേരളത്തില്‍ ഉണ്ടായി. ഇത്തരം ഉദാഹരണങ്ങള്‍ ലോകത്തില്‍ നടാടെയാണ്.
സമരങ്ങള്‍ പരാജയപ്പെട്ടതാണ് ഇവിടെ നവോത്ഥാനമായി മാറിയത്.
യന്ത്രവത്കരണ വിരുദ്ധ സമരം കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തെക്കാള്‍ കൂടുതല്‍ കാലം നിന്നെങ്കിലും സമരം പരാജയപ്പെട്ടതിനാല്‍ മലയാളികള്‍ രക്ഷപ്പെട്ടു. പതിറ്റാണ്ടുകള്‍ പിന്നിലേക്ക് പോകുമായിരുന്ന മറ്റൊരു സമര ആഭാസമായിരുന്നു വിദേശമൂലധന നിക്ഷേപ വിരുദ്ധ, എഡിബി വിരുദ്ധ, ഐഎംഎഫ് വിരുദ്ധ സമരം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നവീകരണവും നിലവാരമുള്ള റോഡും ലക്ഷ്യമാക്കിയ പദ്ധതികള്‍ അട്ടിമറിക്കാന്‍ വേണ്ടി. വികസനം തൊട്ടുതീണ്ടാത്ത ത്രിപുരയിലേക്കുള്ള യാത്രയെയും കേരളം അതിജീവിച്ചു. ഐഎംഎഫ് ധനസഹായത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന കെഎസ്ടിപി റോഡില്‍ കൂടി വിദേശ വാഹനവുമായി ചീറിപ്പായുന്ന സമരനായകരുടെ മക്കള്‍ക്ക് സമര ഭടന്മാരായ അണികള്‍ ആര്‍പ്പ് വിളിക്കട്ടെ.
വിദ്യാഭ്യാസ രംഗത്ത് ഭാരതത്തിന് അഭിമാനമായിരുന്നു ബംഗാള്‍.. പക്ഷേ ഇന്ന് ബംഗാള്‍ നിരക്ഷരതയുടെ പര്യായമാണ്. കേരളം അതിനെയും അതിജീവിച്ചു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരാന്‍ കാലതാമസം ഉണ്ടായങ്കിലും ഈ രംഗത്ത് നടത്തിയ സമരം പരാജയപ്പെട്ടത് ഒരു നവോത്ഥാന ലക്ഷണം തന്നെ. വിദേശ സര്‍വ്വകലാശാലാ വിരുദ്ധ സമരം പൊളിഞ്ഞത് ഇതോടൊപ്പം ചിന്തിക്കേണ്ടതാണ്. സ്വാശ്രയ സമരം പൊളിഞ്ഞെങ്കിലും അഞ്ച് രക്തസാക്ഷിയെ കിട്ടിയത് സമരക്കാര്‍ക്ക് ഊര്‍ജ്ജമായി. യൂണിവേഴ്സിറ്റികളുടെ സ്വയംഭരണത്തിനെതിരെ കാവിവത്കരണം ആരോപിച്ച് സമരം ചെയ്യാന്‍ രക്തസാക്ഷികള്‍ ഒരു മുതല്‍ക്കൂട്ടായി.
അക്ഷരവൈരികളും അജ്ഞാനികളും നടത്തിയ സമരങ്ങള്‍ മലയാളിയുടെ നവോത്ഥാന ത്വരയില്‍ പൂട്ടിക്കെട്ടുകയും രക്തസാക്ഷികള്‍ എടുക്കാചരക്കാവുകയും ചെയ്തത് നല്ലതുതന്നെ. സംസ്ഥാനത്തിന്റെ പല ഭാഗത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കമ്മ്യൂണിസ്റ്റ് യാഥാസ്ഥിക പക്ഷം വെട്ടിനിരത്തല്‍ സമരം നടത്തി. എന്നാല്‍ കൂട്ടത്തില്‍ ഉള്ളവര്‍ മൂലധനവാദികളുടെയും നിലം നികത്തലിന്റെയും റിയല്‍ എസ്റ്റേറ്റിന്റെയും ഏജന്റുമാര്‍ ആയതിനാല്‍ വെട്ടിനിരത്തല്‍ സമരം പൊളിഞ്ഞു. നോക്കുകൂലി അവകാശം തള്ളിയത് കോടതി വഴി വന്ന ഒരു നവോത്ഥാനമാണ്. എങ്കിലും നോക്കുകൂലി അവകാശം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സമരം പൊട്ടി പാളീസായതിനാല്‍ മാത്രമാണ് ഇവിടെ ഉള്ള പരിമിതമായ വ്യവസായികള്‍ തമിഴ്നാട്ടിലേക്ക് പറിച്ച് നടപ്പെടാതെ പോയത്.
സമകാലിക നവോത്ഥാന നായികാനായകരുടെ കുംഭമേളയായ ചുംബന സമരം പരാജയപ്പെട്ടതില്‍ നിന്ന് മലയാളിയുടെ നവോത്ഥാന ചിന്തകള്‍ സഞ്ചരിക്കുന്ന വഴികള്‍ വ്യക്തമാണ്. തെക്ക് വടക്ക് മതില് കെട്ടി നവോത്ഥാനം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ക്ഷുദ്രജീവികള്‍ ഇത്തവണയും പരാജയപ്പെടും. തെക്ക് വടക്ക് മതിലല്ല അതിവേഗ പാതയാണ് നവോത്ഥാനം എന്ന് പുതിയ തലമുറ പറയും.
ആത്മീയ ബോധമുള്ള കേരളത്തിലെ അമ്മമാര്‍ ആര്‍ത്തവ ലഹളക്കാരെ തീണ്ടാപാട് അകലെ നിര്‍ത്തും എന്ന് നിസ്സംശയം പറയാം. മേല്‍ സൂചിപ്പിച്ചത് പോലെ സമരങ്ങളെ പൊളിച്ച് നവോത്ഥാനം സൃഷ്ടിച്ച നാടെന്ന കേരളത്തിന്റെ ചരിത്രം വീണ്ടും ആവര്‍ത്തിക്കും.
ബൃജിത്കൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: