തിരുവനന്തപുരം: ജനുവരി ഒന്നിലെ വനിതാ മതിലിനു പിന്നില്‍ സുപ്രീംകോടതിയെ കബളിപ്പിക്കുകയെന്ന ലക്ഷ്യവും. ശബരിമലയില്‍ യുവതീപ്രവേശനത്തിന് വനിതകള്‍ എതിരല്ലെന്നു വരുത്തിത്തീര്‍ത്ത്, കോടതിയില്‍ സമ്മര്‍ദം ചെലുത്തി അനുകൂല നിലപാട് നേടുകയെന്നതാണ് ഉദ്ദേശ്യം. കൂടാതെ നിരവധി വനിതകള്‍ യുവതീപ്രവേശനത്തിന് അനുകൂലമെന്ന് വരുത്താനുള്ള ശ്രമവും നീക്കത്തിനു പിന്നില്‍.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കു ശേഷം എന്‍എസ്എസിന്റെയും ശബരിമല കര്‍മ സമിതിയുടെയും നേതൃത്വത്തില്‍ നിരവധി നാമജപങ്ങള് നടന്നിരുന്നു. എന്‍ഡിഎയുടെ നേതൃത്വത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ രഥയാത്രയുമുണ്ടായി. ആയിരക്കണക്കിന് വനിതകളാണ് നാമജപങ്ങളിലും രഥയാത്രയിലും അണിചേര്‍ന്നത്. യുവതീപ്രവേശനത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുമ്പോള്‍ നാമജപങ്ങളും മറ്റും അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയിലെത്തിക്കും. പ്രവേശനം വേണ്ടെന്നാവശ്യപ്പെട്ട് യുവതികളുള്‍പ്പെടെ നടത്തിയ നാമജപങ്ങളുടെ വിശദാംശങ്ങള്‍ ഇവര്‍ കോടതിയെ ധരിപ്പിക്കും.
ഇതിനെതിരെ വാദിക്കാന്‍ സര്‍ക്കാരിന്റെയോ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരുടെയോ കൈവശം ഒന്നുമില്ല. പോലീസ് യൂണിഫോമില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കൊണ്ടുപോയതാണ് ആകെയുള്ള തെളിവ്. അതിനാലാണ് വനിതാ മതിലിനെ തെളിവാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ വിവേചനത്തിനെതിരെയും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ പ്രതിഷേധം നടത്തിയെന്ന് വനിതാ മതിലിന്റെ വാര്‍ത്തകളും ചിത്രങ്ങളും തെളിവായി സര്‍ക്കാര്‍ നല്‍കും. കൊടിയുടെ നിറമില്ലാതെ നവോത്ഥാന സംഘടനകളാണ് രംഗത്തിറങ്ങിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരിക്കുമിത്.
യുവതീപ്രവേശനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ആചാര്യ സമൂഹത്തിന്റെ അഭിപ്രായം ആരായണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഈ ആവശ്യം സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. അതിനാലാണ് നവോത്ഥാന നായകരുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കംകൂടി നടത്തുന്നത്.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: