ചെന്നൈ: തമിഴ്നാടിനെതിരായ രഞ്ജിട്രോഫി മത്സരത്തില്‍ കേരളത്തിന് വിജയം 342 റണ്‍സ് അകലെ. ഒരു ദിവസത്തെ കളി ശേഷിക്കെ കൈയിലുള്ളത് ഒമ്പത് വിക്കറ്റ് മാത്രം. 369 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന സന്ദര്‍ശകര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് എടുത്തിട്ടുണ്ട്.
ആന്ധ്രക്കും ബംഗാളിനുമെതിരെ കേരളത്തിന് വിജയമൊരുക്കിയ ജലജ് സക്സേനയുടെ വിക്കറ്റാണ് നഷ്ടമായത്. അരുണ്‍ കാര്‍ത്തിക് (12), എസ്. ജോസഫ് (1) എന്നിവരാണ് ക്രീസില്‍.
അവസാന ദിനമായ ഇന്ന് ബാറ്റ്സ്മാന്മാര് ശക്തമായി ചെറുത്ത് നിന്നാല്‍ കേരളത്തിന് മത്സരം സമനിലയാക്കാം. പക്ഷെ ആദ്യ ഇന്നിങ്ങ്സില്‍ കേവലം 152 റണ്‍സിന് തകര്‍ന്നടിഞ്ഞ കേരളത്തിന് രണ്ടാം ഇന്നിങ്ങ്സില്‍ പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം.
ആദ്യ ഇന്നിങ്ങ്സില്‍ 116 റണ്‍സ് ലീഡ് നേടിയ തമിഴ്നാട് ഏഴുവിക്കറ്റിന് 252 റണ്‍സ് നേടി രണ്ടാം ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ ലക്ഷ്യം 369 റണ്‍സായത്. ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്, ഓപ്പണര്‍ കെഎം ഗാന്ധി, അഭിനവ് മുകുന്ദ്, ഷാറൂഖ് ഖാന് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തമിഴ്നാടിന്റെ സ്കോര്‍ ഉയര്‍ത്തിയത്
ഇന്ദ്രജിത്ത് 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. നേരിട്ട 148 പന്തില്‍ ആറെണ്ണം അതിര്‍ത്തികടത്തി. ഓപ്പണര്‍ ഗാന്ധിയും അര്‍ധസെഞ്ചുറി നേടി. 140 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയില്‍ 59 റണ്‍സ് കുറിച്ചു. മുകന്ദ് 33 റണ്‍സും ഷാരൂഖ് ഖാന് 34 റണ്‍സും നേടി.
കേരളത്തിന്റെ സിജോമോന്‍ ജോസഫ് 18.5 ഓവറില്‍ 51 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.സ്കോര്‍: തമിഴ്നാട് 268, ഏഴു വിക്കറ്റിന് 252. കേരളം 152, ഒന്നിന് 27.
പ്രതികരിക്കാൻ ഇവിടെ എഴുതുക: