അഡ്ലെയ്ഡ്: ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചുറിവീരന്‍ ചേതേശ്വര്‍ പൂജാരയുടെ കരുത്തില്‍ ഇന്ത്യ പതുക്കെ പതുക്കെ ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ പിടിമുറുക്കുന്നു. ആതിഥേയരെ ആദ്യ ഇന്നിങ്ങ്സില്‍ 235 റണ്‍സിലൊതുക്കി പതിനഞ്ച് റണ്‍സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 151 റണ്‍സിലെത്തി നില്‍ക്കുകയാണ്. ഇന്ത്യക്ക് ഇപ്പോള്‍ 166 റണ്‍സ് ലീഡായി.
ക്ഷമയോടെ ക്രീസില്‍ വന്മതിലായി നില്ക്കുന്ന പൂജാര നാല്‍പ്പത് റണ്‍സ് നേടിക്കഴിഞ്ഞു. പ്രതിരോധത്തിന് പേരുകേട്ട മറ്റൊരു താരമായ രഹാനെ ഒരു റണ്‍സുമായി പൂജാരയ്ക്കൊപ്പം ക്രീസിലുണ്ട്. നേരത്തെ ഏഴിന് 191 റണ്‍സെന്ന സ്കോറിന് കളി തുടങ്ങിയ ആതിഥേയര്‍ 235 റണ്‍സിന് ഓള് ഔട്ടായി.
ബാറ്റ്സ്മാന്മാരുടെ വാരിക്കുഴിയായ അഡ്ലെയ്ഡ് ഓവലില്‍ ഹെയ്സല്‍വുഡ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു. തുടര്‍ച്ചയായ നാലു ഓവറുകളില്‍ ഒറ്റ റണ്‍സ്പോലും വിട്ടുകൊടുത്തില്ല. പേസര്‍ പാറ്റ്് കുമിന്‍സിന്റെ പന്ത് ഓപ്പണര്‍ രാഹുല്‍ കൂറ്റന്‍ സിക്സര്‍ പറത്തിയതോടെ ഇതര ഓപ്പണറായ മുരളി വിജയും ആത്മവിശ്വാസത്തോടെ കളിച്ചു. പക്ഷെ മിച്ചല്‍ സ്റ്റാര്ക്കിന്െ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച മുരളി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന് പിടികൊടുത്തു. പതിനെട്ട് റണ്‍സാണ് സമ്പാദ്യം. ഒന്നാം വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 63 റണ്‍സ്.
തൊട്ടു പിന്നാലെ രാഹുലും പുറത്തായി. ഹെയ്സല്‍വുഡിന്റെ പന്തില്‍ പെയ്ന് പിടികൊടുത്തു. ആദ്യ ഇന്നിങ്ങ്സില്‍ പരാജയപ്പെട്ട രാഹുല്‍ 67 പന്തില്‍ 44 റണ്‍സ് അടിച്ചു. മൂന്ന് ഫോറും ഒരു സിക്സറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്. തുടര്‍ന്ന് ക്യാപറ്റന് കോഹ് ലിയും പൂജാരയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്കോര്േബാര്ഡ് വേഗത്തില്‍ ചലിച്ചു. ഇരുവരും ക്ഷമയോടെ ബാറ്റ് വീശി. ഫോമിലേക്കുയര്‍ന്ന കോഹ്ലിയെ സ്പിന്നര്‍ ലിയോണ്‍ തിരയുന്ന പന്തില്‍ വീഴ്ത്തി. ഫിഞ്ച് ക്യാച്ചെടുത്തു. 104 പന്തില്‍ മൂന്ന് ഫോറടക്കം 34 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നേരത്തെ തലേ ദിവസത്തെ സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ ഓസീസ് 235 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 15 റണ്‍സ് ലീഡ് ലഭിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്ങ്സില്‍ 250 റണ്‍സാണെടുത്തത്. രണ്ടാം ദിനത്തില്‍ 61 റണ്‍സുമായി തലയുയര്‍ത്തി നിന്ന ഹെഡ് 72 റണ്‍സുമായി മടങ്ങി. ലിയോണ്‍ 25 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
അശ്വന് 34 ഓവറില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ 24 ഓവറില്‍ 47 റണ്‍സിന് മൂന്ന് പേരെ പുറത്താക്കി. ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ്: 250, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ് 235 റണ്‍സ്.
ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ് : കെഎല്‍ രാഹുല്‍ സി പെയ്ന് ബി ഹെയ്സല്‍വുഡ് 44, എം വിജയ് സി ഹാന്‍ഡ്സ്കോമ്പ് ബി സ്റ്റാര്‍ക്ക് 18, സിഎ പൂജാര നോട്ടൗട്ട് 40, വി കോഹ് ലി സി ഫിഞ്ച് ബി ലിയോണ്‍ 34, എഎം രഹാനെ നോട്ടൗട്ട് 1, എക്സ്ട്രാസ് 14, ആകെ മൂന്ന് വിക്കറ്റിന് 151.
വിക്കറ്റ് വീഴ്ച: 1-63, 2-76, 3- 147
ബൗളിങ്: എംഎ സ്റ്റാര്‍ക്ക് 10-3-18-1, ഹെയ്സല്‍വുഡ് 16-9-25-1, പിജെ കുമിന്‍സ് 11-4-33-0, എന്‍എം ലിയോണ്‍ 22-3-48-1, ടിഎം ഹെഡ് 2-0-13-0.
ക്യാപ്റ്റന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍കൂടി
അഡ്ലെയ്ഡ്: ബാറ്റിങ് ഇതിഹാസമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തൊപ്പില്‍ മറ്റൊരു തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ വിദേശത്ത് രണ്ടായിരം റണ്‍സ് കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും ഈ നേട്ടം കൈപ്പിടിയിലൊതുക്കാനായിട്ടില്ല. അഡ്ലെയ്ഡില് ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് കോഹ്ലി റെക്കോഡിട്ടത്.
സ്വന്തം സ്കോര്‍ അഞ്ച് റണ്‍സിലെത്തിയപ്പോള്‍ കോഹ്ലി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ആയിരം റണ്‍സ് കുറിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി. സച്ചിനും ലക്ഷ്മണും ദ്രാവിഡുമാണ് നേരത്തെ ഓസീസിനെതിരെ ആയിരം ടെസ്റ്റ് റണ്‍സ് നേടിയ ഇന്ത്യന്‍ പ്രതിഭകള്‍.
ടെസ്റ്റിലും ഏകദിനത്തിലും ലോക ഒന്നാം നമ്പറായ കോഹ് ലി ഈ കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ഫോര്‍മാറ്റിലും ആയിരം റണ്‍സ് നേടി.2014-15 ല്‍ ഓസീസില്‍ പര്യടനം നടത്തിയ കോഹ് ലി നാല് ടെസ്റ്റില്‍ നാലു സെഞ്ചുറിയുള്‍പ്പെടെ 692 റണ്‍സ് നേടിയിരുന്നു. 86.25 ശതമാനമാണ് ശരാശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: