ഭുവനേശ്വര്‍: അവസാന ലീഗ് മത്സരത്തില്‍ കാനഡയെ തകര്‍ത്തുവിട്ട് ഇന്ത്യ പൂള് സിയില്‍ ജേതാക്കളായി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട്് പ്രവേശനം നേടി. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ കാനഡയെ മുക്കി ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തത്.
ഈ വിജയത്തോടെ ഇന്ത്യക്ക് പൂള് സിയില്‍ ബെല്‍ജിയത്തിനൊപ്പം മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റായി. പക്ഷെ ഗോള്‍ ശരാശരിയില്‍ ഇന്ത്യ ലോക മൂന്നാം നമ്പറായ ബെല്‍ജിയത്തെ പിന്തള്ളി ഗ്രൂപ്പ് ജേതാക്കളായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബെല്‍ജിയം ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.
ബെല്‍ജിയത്തിന് ഇനി ക്വാര്‍ട്ടറില്‍ കടക്കാന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കണം. മൂന്നാം സ്ഥാന്ക്കാരായ കാനഡയും ക്രോസ് ഓവര്‍ മത്സരത്തിന് യോഗ്യത നേടി. അതേസമയം ഏറ്റവും പിന്നിലായ ദക്ഷിണാഫ്രിക്ക പുറത്തായി.
ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാന്‍ തുടക്കം മുതല്‍ കരുതലോടെ കളിച്ച ഇന്ത്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മുന്നിലെത്തി. പെനാല്‍റ്റി കോണര്‍ ്ലക്ഷ്യത്തിലെത്തിച്ചാണ് ഇന്ത്യ ലീഡ് നേടിയത്. മന്‍പ്രീത് സിങ് നീട്ടികൊടുത്ത് പന്ത് ഹര്‍മന്‍പ്രീത് കാനഡയുടെ ബോര്‍ഡിലേക്ക് അടിച്ചുകയറ്റി. ആദ്യ പകുതിയില്‍ ഈ ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച കാനഡ സമനില കണ്ടെത്തി. ഇന്ത്യന്‍ എരിയയിലേക്ക് പന്തുമായി കയറിയ ജെയിംസ് വാലസ് , ഫ്ളോറിസിന് പാസ് നല്കി. ഇന്ത്യന്‍ ഗോളി പിആര്‍. ശ്രീജേഷിന്റെ തലയ്ക്ക് മുകളിലൂടെ ഫ്ളോറിസ് പന്ത് വലയിലാക്കി.
ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നാല് ഗോള്‍ കൂടി നേടി വിജയം പിടിച്ചെടുത്തു. 46-ാം മിനിറ്റില്‍ ചിങ്ങല്സന ഫീല്‍ഡ് ഗോളിലൂടെ 2-1 ന് മുന്നിലാക്കി. തുടര്‍ന്ന് ലളിത് ഉപാദ്ധ്യായ കീഗന്‍ പെരേരയുടെ പാസ് മുതലാക്കി കാനഡയുടെ ബോര്‍ഡിലേക്ക് നിറയൊഴിച്ചു. ഇന്ത്യ 3-1 ന് മുന്നില്‍.
51-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും കുറിച്ചു. കളിയവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ അഞ്ചാം ഗോളും പിറന്നു. ലളിത് ഉപാദ്ധ്യായയാണ് ഗോളടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: