കോഴിക്കോട്: മനുഷ്യാവകാശ ദിനാചരണത്തിന്റെ മറവില്‍ വനിതാമതില്‍ വിജയിപ്പിക്കാന്‍ ആര്‍ത്തവ സെമിനാര്‍. സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ആര്‍ത്തവം’ അശുദ്ധമല്ല, ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിപാടികള്‍ നടത്താനാണ് നിര്‍ദേശം.
ഓരോ ജില്ലക്കും 50,000 രൂപ അനുവദിച്ചിട്ടുണ്ട്. വനിതാ-ശിശുവികസന ഡയറക്ടര്‍ ഷീബാ ജോര്‍ജാണ് ശിശുവികസന ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇടതുസര്‍ക്കാര്‍ ആവിഷ്കരിച്ച വനിതാമതിലിന് പ്രചരണം നടത്തുകയാണ് ആര്‍ത്തവ സെമിനാറുകളുടെ ലക്ഷ്യം.
ശബരിമലയിലെ യുവതീപ്രവേശത്തിനെതിരായി ഉയര്‍ന്ന ഭക്തജനങ്ങളുടെ പ്രതിഷേധം ആര്‍ത്തവവുമായി ബന്ധപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. പ്രളയാനന്തരം സര്‍ക്കാരിന്റെ നിരവധി പരിപാടികള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ആര്‍ത്തവ സെമിനാറിന് ഓരോ ജില്ലയിലും അരലക്ഷം രൂപ വീതം അനുവദിച്ചിരിക്കുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി സ്കൂള്‍ കലോത്സവം പോലും വെട്ടിക്കുറച്ച സാഹചര്യത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ പണം ദുര്‍വ്യയം ചെയ്യുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജില്ലകളില്‍ 10,000 രൂപമാത്രമാണ് മനുഷ്യാവകാശ ദിനാചരണത്തിന് അനുവദിച്ചത്. ഇത്തവണ അനുവദിച്ച അരലക്ഷം രൂപയില്‍ 80 ശതമാനം മുന്‍കൂറായി പിന്‍വലിക്കാമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരിപാടിയിലേക്ക് കുടുംബശ്രീ, തൊഴിലുറപ്പ് വനിതകള്‍ എന്നിവരെ എത്തിക്കാനും പദ്ധതിയുണ്ട്.
കോളജ് ക്യാമ്പസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഓപ്പണ്‍ ഫോറം, സിമ്പോസിയം എന്നിവ പൊതുവേദികളില്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: