ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് കവിതാ കോപ്പിയടിയില്‍ കുപ്രസിദ്ധി നേടിയ ദീപ നിശാന്ത് ഉള്‍പ്പെടെ നടത്തിയ വിധി നിര്‍ണയം റദ്ദാക്കിയത്. ജൂറി അംഗം സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി.
പുനര്‍മൂല്യ നിര്‍ണയം അപ്പീല്‍ കമ്മിറ്റി അംഗീകരിച്ചു. ദീപ നിശാന്തിനെ വിധികര്‍ത്താവായി ഉള്‍പ്പെടുത്തിയത് വിവാദമാകുകയും എബിവിപി അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹൈസ്കൂള്‍ വിഭാഗം മലയാളം ഉപന്യാസ രചനാ മത്സരത്തിലാണ് ദീപ നിശാന്ത് മുല്യനിര്ണയത്തിനെത്തിയത്.
വിദ്യാഭ്യാസ വകുപ്പ് ആദ്യം ദീപയ്ക്ക് അനുകൂല നിലപാടെടുത്തു. എന്നാല്‍, പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.
യുവകവി എസ്. കലേഷിന്റെ കവിത കോപ്പിയടിച്ച ദീപയെ വിധികര്‍ത്താവായി നിയോഗിക്കുന്നതിനെതിരെ സിപിഎമ്മിലും വിദ്യാഭ്യാസ വകുപ്പിലും നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍, വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ദീപയെ അനുകൂലിച്ചു. സിപിഎമ്മിന്റെ പോഷകസംഘടനയായ പുരോഗമന കലാസാഹിത്യസംഘം കോപ്പിയടി വിവാദത്തില്‍ ദീപയെ പിന്തുണച്ചതും ദീപയെ മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് തടസമായി. വന്‍ പോലീസ് സംരക്ഷണയില്‍ ദീപയെ എത്തിച്ച് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കേണ്ടി വന്നത് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: