ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണവുമായി പാക്കിസ്ഥാന് ബന്ധമുണ്ടെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്റെ പങ്കിനെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് അറിയാം. ഇക്കാര്യത്തില്‍ ആരുടെയും അംഗീകാരം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണം ആരാണ് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണക്കേസ് തീര്‍പ്പാക്കണമെന്നാണു പാക്കിസ്ഥാന്റെ ആഗ്രഹമെന്നു ഇമ്രാന് ഖാന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കേസിന്റെ സ്ഥിതിയെക്കുറിച്ചു സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.
സമാധാനത്തിനുള്ള തന്റെ ശ്രമങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തത്, അവിടെ തെരഞ്ഞെടുപ്പുകാലമായതിനാലാണെന്നും ഇമ്രാന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തോടു പറഞ്ഞിരുന്നു.
ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സക്കിയുര്‍ റഹ്മാന് ലാഖ്വിയടക്കം ഏഴു പ്രതികളുടെ വിചാരണ പാക് കോടതിയില്‍ തടസപ്പെട്ടു കിടക്കുകയാണ്. ഇന്ത്യ മതിയായ തെളിവു നല്‍കിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ആവശ്യത്തിലധികം തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: