കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയാണെന്നും ഉദ്ഘാടന ദിവസമായ ഇന്ന് രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ സുപ്രധാന ദിനമാണെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനത്തിന്റെ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ മാതൃകയാകും. വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വുണ്ടാകും. പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും കേരളത്തിന്റെയും രാജ്യത്തിന്റെയും വികസന കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും എല്ലാ കാലത്തുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം യാതാര്ത്ഥ്യമായതോടെ കേരളത്തില്‍ വന്‍ വികസന സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടുളള അത്യാധുനിക സാങ്കേതിക വിദ്യകളാണ് കണ്ണൂരില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമയാനത്തിന്റെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചകം കൂടിയാണ് കണ്ണൂര്‍ വിമാനത്താവളം. നൂറിലധികം വിമാനത്താവളങ്ങളുളള ഭാരതത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുളള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും അധികം വിദേശ നാണ്യം വരുന്ന രാജ്യമാണ് ഭാരതം. ഏതാണ്ട് 80 ബില്ല്യന്‍ ഡോളര്വരുമിത്. ഇക്കാര്യത്തില്‍ കേരളത്തിന് വലിയ പങ്കുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട് എന്നതാണ് കേരളത്തില്‍ ഇത്തരത്തിലുളള മികച്ച സംരംഭങ്ങള്‍ വിജയകരമായി ആരംഭിക്കാന്‍ സാധിക്കുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യം വ്യോമയാന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തും. ഇതിന്റെ ഭാഗമായി ജനുവരി 15 ന് മുംബൈയില്‍ വ്യോമയാന ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വികസന കാര്യങ്ങളില്‍ എല്ലാ സഹായവും പ്രത്സാഹനവും നല്കാന് കേന്ദ്ര സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നും ഗതാഗത ബന്ധങ്ങള്‍ വര്‍ദ്ദിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനവും കേന്ദ്രവും തമ്മില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന് ഉത്തമ മാതൃകയാണ് കണ്ണൂര്‍ വിമാനത്താവളം ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമായ സംഭവം. കേരളത്തിന് എല്ലാ പിന്തുണയും നല്‍കും. പ്രളയ സമയത്ത് സാധ്യമായ എല്ല സഹായവും ചെയ്തു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: