ന്യൂദല്‍ഹി: തണുത്തുറഞ്ഞ രാജ്യതലസ്ഥാനത്തെ രാമമന്ത്ര മുഖരിതമാക്കിയെത്തിയ രാമഭക്തര്‍ കാവിക്കടലാക്കി. ജയ് ശ്രീരാം മുഴക്കി കാവിക്കൊടികളേന്തി രാംലീലാ മൈതാനത്ത് ഒഴുകിയെത്തിയ മൂന്ന് ലക്ഷത്തിലേറെ രാമഭക്തരുടെ ‘ശക്തിപ്രകടനം’ ക്ഷേത്രനിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കുള്ള താക്കീതായി. രാമക്ഷേത്രത്തിന് നിയമനിര്‍മാണം നടത്താനാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്താണ് പരിപാടി സംഘടിപ്പിച്ചത്.
രാമക്ഷേത്രം ഉയരാന്‍ നിയമനിര്‍മാണം മാത്രമാണ് വഴിയെന്ന് ധര്‍മ സഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ചൂണ്ടിക്കാട്ടി. ആരുമായും സംഘര്‍ഷത്തിനില്ല. യാചനയല്ല, രാമഭക്തരുടെ വികാരം അധികൃതരെ അറിയിക്കുകയാണ്. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് വാക്കു തന്നവരാണ്. ജനങ്ങളെ കേള്‍ക്കാനും രാമക്ഷേത്രം നിര്‍മിച്ച് അവരുടെ ആഗ്രഹം നിറവേറ്റാനും തയാറാവണം, അദ്ദേഹം ആവശ്യപ്പെട്ടു. വിഎച്ച്പി അധ്യക്ഷന്‍ വിഷ്ണു സദാശിവ് കോക്ജെ, അന്താരാഷ്ട്ര അധ്യക്ഷന്‍ അലോക് കുമാര്‍ എന്നിവരും സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അയോധ്യ പൂര്‍ത്തിയായാല്‍ കാശിയും മഥുരയും ബാക്കിയുണ്ടെന്ന് ജഗദ്ഗുരു രാമാനന്ദാചാര്യ ചൂണ്ടിക്കാട്ടി.
ദല്‍ഹി, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളില്‍നിന്നാണ് രാമഭക്തരെത്തിയത്. മൈതാനത്തിന് പുറത്തെ വലിയ റോഡും നിറഞ്ഞുകവിയുന്നതായിരുന്നു ജനക്കൂട്ടം. രാജ്യത്തെ മുഴുവന്‍ രാമഭക്തരും സംഘടിച്ചാല്‍ മൈതാനങ്ങള്‍ തികയാതെ വരുമെന്ന് സാധ്വി ഋതംബര പറഞ്ഞു. ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല. എല്ലാവരും രാമക്ഷേത്രം ഉയരണമെന്നാണ് ആഗ്രഹിക്കുന്നത്. നിരവധി സന്ന്യാസിമാരും പരിപാടിയില്‍ സംസാരിച്ചു.
ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് റാലി നടന്നത്. നേരത്തെ അയോധ്യ, നാഗ്പുര്‍, മംഗളൂരു എന്നിവിടങ്ങളിലും റാലി സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: