ന്യൂദല്‍ഹി: നിസാമുദീന്‍ ദര്‍ഗയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനികളായ ദീപ ഫരിയാല്‍, ജാര്‍ഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഗം എന്നിവരാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിസാമുദീന്‍ ദര്‍ഗ പൊതു ആരാധനാലയമായതിനാല്‍ ലിംഗ – ജാതി – മത ഭേദമന്യേ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നവംബര്‍ രണ്ടിന് ദര്‍ഗ സന്ദര്‍ശിച്ചപ്പോഴാണ് സ്ത്രീ പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് നിയമ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും, ഡല്‍ഹി പോലീസിനോടും ദര്‍ഗ ട്രസ്റ്റിനോടും സ്ത്രീ പ്രവേശനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ വിധിയെകുറിച്ചും, അജ്മീര്‍ ഷെരീഫ് ദര്‍ഗ, ഹാജി അലി ദര്‍ഗ, എന്നിവിടങ്ങളില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: