കോഴിക്കോട്: ‘കിത്താബിനൊപ്പം’ ക്യാമ്പയിനില്‍ ഒപ്പിടുകയും പിന്നീട് അതില്‍ നിന്ന് പിന്‍വലിയുകയും ചെയ്ത സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും.
കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് കിത്താബ് നാടകം അവതരിപ്പിച്ച് എ ഗ്രേഡോടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ എസ്ഡിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകളുടെ എതിര്‍പ്പുയര്‍ന്നതോടെ സിപിഎം നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്റ് നാടകം പിന്‍വലിക്കുകയായിരുന്നു.
നാടകം പിന്‍വലിക്കുകയും രണ്ടാംസ്ഥാനം നേടിയ എലിപ്പെട്ടി നാടകത്തെ സംസ്ഥാന മത്സരത്തിലേക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്ത ശേഷമാണ് സച്ചിദാനന്ദനടക്കമുള്ള ഒരുകൂട്ടം എഴുത്തുകാരും മറ്റും നാടകത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. എന്നാല്‍ പ്രസ്താവനയില്‍ ഒപ്പിട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് സച്ചിദാനന്ദന്, എസ്. ഹരീഷ് തുടങ്ങിയ എഴുത്തുകാര്‍ പ്രസ്താവനയില്‍ നിന്ന് പിന്‍വലിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ഉണ്ണി.ആര് തനിക്ക് കത്തെഴുതിയെന്നും ഇസ്ലാമിനെ കിത്താബ് പ്രാകൃതമായി ചിത്രീകരിക്കുകയാണെന്നും ഉണ്ണി പറഞ്ഞതായും സച്ചിദാനന്ദന് വിശദീകരിക്കുന്നു. നാടകം കാണാന്‍ അവസരം ഉണ്ടായിട്ടില്ലെന്നും നാടകം കളിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവര്‍ ഈ വസ്തുതകള്‍ കണക്കിലെടുത്ത് സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കണമെന്നുമാണ് സച്ചിദാനന്ദന് ആവശ്യപ്പെട്ടത്. സച്ചിദാനന്ദന്റെ ഈ വഞ്ചനാപരമായ നിലപാടിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ കടുത്തവിമര്‍ശനം ഉയരുന്നത്.
പ്രതിഷേധക്കുറിപ്പില്‍ ഒപ്പുവെച്ചവരെ പിന്തിരിപ്പിക്കുകയും കിത്താബ് എന്ന നാടകം ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു എന്നും അത് പ്രാകൃത ഇസ്ലാമിനെയാണ് ചിത്രീകരിക്കുന്നതെന്നും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്ന ഉണ്ണി.ആര് എന്ന ബിംബം ഉടഞ്ഞു ചിതറേണ്ടതുണ്ടെന്ന് കിത്താബിന്റെ സംവിധായകന് റഫീഖ് മംഗലശ്ശേരി പ്രതികരിച്ചു. റഫീക്കിന്റെ കിത്താബാണോ, ഉണ്ണി .ആറിന്റെ വാങ്കാണോ ഇസ്ലാമിനെ പ്രാകൃതമാക്കിയതെന്ന ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും റഫീക്ക് വെല്ലുവിളിക്കുന്നു.
പ്രസ്താവന പത്രങ്ങള്‍ക്ക് കൊടുത്തശേഷമാണ് എസ്. ഹരീഷ് പേരൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബൈജു മേരിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടാം ദിവസമാണ് ഉണ്ണി ആര് ആവശ്യപ്പെട്ടതെന്നതിനാലാണ് പിന്തുണ പിന്‍വലിക്കുന്നതായി സച്ചിദാനന്ദന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും ബൈജു തുടരുന്നു. പ്രസിദ്ധീകരിക്കുന്ന കഥകളുടെ സ്വതന്ത്ര ആവിഷ്കാരങ്ങള്‍ കലോത്സവങ്ങളില്‍ നാടകങ്ങളായി അരങ്ങേറാറുണ്ടെന്നും ടാഗോറും സാറാ ജോസഫും മഹാേശ്വതാദേവിയും സന്തോഷ് ഏച്ചിക്കാനവും ചാര്‍ലി ചാപ്ലിനും റോയല്‍റ്റി അവകാശപ്പെട്ട് രംഗത്ത് വരാറില്ലെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ഉണ്ണി.ആറിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്.
മേമുണ്ട ഹൈസ്കുളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്‍വലിക്കുമെന്ന് രക്ഷിതാക്കളില്‍ ചിലര്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇരുപത്തൊന്നംഗ മാനേജ്മെന്റ് കമ്മിറ്റി നാടകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റിനാണ് വിദ്യാലയത്തിന്റെ നടത്തിപ്പ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: