ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഈ സീസണിലെ ആദ്യ തോല്‍വി. അപരാജിതമായ പതിനഞ്ച് മത്സരങ്ങള്‍ക്കുശേഷം ചെല്‍സിയോടാണ് മാഞ്ചസ്റ്റര്‍ സിറ്റി തോറ്റത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. എന്‍ഗൊലോ കാന്ടെ, ഡേവിഡ് ലൂയിസ് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.തോറ്റതോടെ സിറ്റി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. 16 കളികളില്‍ നിന്ന് 41 പോയിന്റാണുള്ളത്. 34 പോയിന്റുമായി ചെല്‍സി നാലാമത്.
മറ്റൊരു മത്സരത്തില്‍ ബേണ്‍സ്മൗത്തിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ 42 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഹാട്രിക് ഗോളാണ് ലിവര്‍പൂളിന് ഗംഭീര വിജയം സമ്മാനിച്ചത്. 25, 48, 77 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകള്‍. സ്റ്റീവ് കുക്കിന്റെ (68) സെല്‍ഫ്ഗോളും ലിവര്‍പൂള്‍ പട്ടികയിലുണ്ട്.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഹഡേഴ്സ്ഫീല്‍ഡിനെ തോല്‍പ്പിച്ചു. 83-ാം മിനിറ്റില്‍ ടോറെയ്രയാണ് വിജയഗോള്‍ നേടിയത്. ഓള്‍ഡ്ട്രഫോഡില്‍ ഉജ്ജ്വല പ്രകടനം നടത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡും തകര്‍പ്പന്‍ വിജയം നേടി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ പരാജയപ്പെടുത്തി. പ്രീമിയര്‍ ലീഗില്‍ നാല് മത്സരങ്ങള്‍ക്കുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിക്കുന്നത്. ആഷ്ലി യങ്, യുവാന്‍ മാറ്റ, റൊമേലു ലുകാക്കു, മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. കമാറയുടെ വകയായിരുന്നു ഫുള്‍ഹാമിന്റെ ഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: