ബാഴ്സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണക്ക് ലാ ലിഗ ഫുട്ബോളില്‍ തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് എസ്പാനിയോളിനെ തകര്‍ത്ത അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാഴ്സക്ക് 15 കളികളില്‍ നിന്ന് 31 പോയിന്റാണുള്ളത്.
16, 65 മിനിറ്റുകളില്‍ ഫ്രീകിക്കിലൂടെയായിരുന്നു മെസിയുടെ ഇരു ഗോളുകളും പിറന്നത്. ഡെംബലെ, ലൂയി സുവാരസ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്സ എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അവര്‍ 16-ാം മിനിറ്റില്‍ ലീഡ് നേടി. 27 വാര അകലെനിന്ന് മെസി തൊടുത്ത ഫ്രീകിക്ക് എസ്പാനിയോള്‍ പ്രതിരോധ മതിലിനു മുകളിലൂടെ പറന്ന് വലയില്‍ വിശ്രമിച്ചു. പിന്നീട് 26-ാം മിനിറ്റില്‍ ഔസ്മാന്‍ ഡെംബലെ ലീഡ് വര്‍ധിപ്പിച്ചു. ബോക്സിനു പുറത്തുനിന്നു മെസി നല്കിയ പാസ് വലംകാല് അടിയിലൂടെ ഡെംബലെ വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബാഴ്സ വീണ്ടും സ്കോര്‍ ചെയ്തു. ഡെംബലെയുടെ പാസില്‍ നിന്ന് ലൂയിസ് സുവാരസാണ് ഗോള്‍ നേടിയത്. ഇതോടെ ആദ്യപകുതിയില്‍ ബാഴ്സ 3-0ന് മുന്നിട്ടുനിന്നു.പിന്നീട് 65-ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ച് ഫ്രീകിക്കിലൂടെ മെസി ബാഴ്സയുടെ പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 3-0ന് അലാവസിനെ തോല്‍പ്പിച്ചു. അത്ലറ്റികോയ്ക്കുവേണ്ടി നിക്കോളാ കാലിനിച്ച്, അന്റോണിയോ ഗ്രിസ്മാന്, ഹെര്‍ണാണ്ടസ് എന്നിവര്‍ ലക്ഷ്യം കണ്ടു.സെവിയ 1-1ന് വലന്‍സിയയുമായി സമനിലയില്‍ പിരിഞ്ഞു. 28 പോയിന്റുമായി സെവിയയാണ് ലീഗില്‍ രണ്ടാമത്. മൂന്നാമതുള്ള അത്ലറ്റികോ മാഡ്രിഡിനും 28 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: