ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം വീണ്ടും തോറ്റു. ഈ സീസണില്‍ തുടര്‍ച്ചയായ രണ്ട് വിജയം നേടിയതിനു പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം പരാജയം കേരളം ഏറ്റുവാങ്ങിയത്. കഴിഞ്ഞ കളിയില്‍ മധ്യപ്രദേശിനോട് തോറ്റ കേരളം കരുത്തരായ തമിഴ്നാടിനോടാണ് കീഴടങ്ങിയത്. 151 റണ്‍സിനായിരുന്നു തോല്‍വി.
369 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം, 217 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറിയുമായി പടനയിച്ച സഞ്ജു സാംസണിന്റെ (91) പോരാട്ടം പാഴാവുകയും ചെയ്തു. വിജയത്തോടെ തമിഴ്നാടിന് ആറു പോയിന്റു ലഭിച്ചു. കേരളത്തിന് പോയിന്റില്ല. ഇനി 14 മുതല്‍ ദല്‍ഹിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
സ്കോര്‍: തമിഴ്നാട് 268, 252/7 ഡിക്ല., കേരളം 152, 217.
192 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 91 റണ്‍സെടുത്ത സഞ്ജു എട്ടാമനായാണ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ സിജോമോന്‍ ജോസഫിനൊപ്പം 97 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത സഞ്ജു കേരളത്തിന് സമനിലനേടിക്കൊടുക്കുമെന്ന് തോന്നിച്ചെങ്കിലും കാര്യമുണ്ടായില്ല. സിജോമോന്‍ 55 റണ്‍സെടുത്ത് നടരാജന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. സിജോമോന്‍ പുറത്തായതോടെ പിന്നീട് ചടങ്ങ് തീര്‍ക്കേണ്ട കാര്യമേ തമിഴ്നാട് ബൗളര്മാര്ക്കുണ്ടായുള്ളൂ.
അരുണ്‍ കാര്‍ത്തിക് (33), ജലജ് സക്സേന (12), പി. രാഹുല്‍ (പൂജ്യം), സച്ചിന് ബേബി (പൂജ്യം), ജഗദീഷ് (പൂജ്യം), വിഷ്ണു വിനോദ് (14), അക്ഷയ് ചന്ദ്രന് (പുറത്താകാതെ എട്ട്), ബേസില്‍ തമ്പി (പൂജ്യം), സന്ദീപ് വാരിയര്‍ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. തമിഴ്നാടിനായി പേസ് ബോളര്‍ തങ്കരശ് നടരാജന് അഞ്ചു വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത്, സായ് കിഷോര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പിഴുതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: