വ്രതം നോറ്റ് കാടും മേടും താണ്ടി മലകയറി ശബരീശ ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്ന അയ്യപ്പന്മാര് അനുഭവിക്കേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍. തണലുള്ള, വൃത്തിയുള്ള സ്ഥലത്ത് അന്തിയുറങ്ങാനോ വിരിവെക്കാനോ ആകാതെ പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ട് മാലിന്യങ്ങള്‍ക്ക് നടുവില്‍ അന്തിയുറങ്ങേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍.
നിലയ്ക്കല്‍ മുതല്‍ അയ്യപ്പഭക്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കണക്കില്ല. ശരണം വിളിച്ച് എത്തുന്ന ഭക്തരെ പാകിസ്ഥാന് അതിര്‍ത്തിയിലെന്ന പോലെയാണ് പരിശോധിക്കുന്നത്. ഓരോരുത്തരെയും കുറിച്ച് അവരവരുടെ സ്റ്റേഷനില്‍ തിരക്കിയശേഷമാണ് കടത്തിവിടുന്നത്. സംശയം തോന്നുവര്‍ക്ക് ആറ് മണിക്കൂറാണ് മലകയറി ദര്‍ശനത്തിന് നല്കുന്ന സമയം. അതിനുള്ളില്‍ തിരിച്ചിറങ്ങണം. ഒന്ന് ശ്വാസം വിടാന്പോലുമാകാതെ ഭക്തര്‍ അയ്യപ്പസന്നിധിയിലെത്തി മടങ്ങുകയാണ്.
പമ്പയിലും കര്‍ശന പരിശോധന. ഇരുമുടിക്കെട്ടും കുഞ്ഞുമാളികപ്പുറങ്ങളെയും വരെ പരിശോധിക്കുന്നു. ശരണം വിളിപോലും വലിയകുറ്റമായി കണക്കാക്കുന്നു. നട അടയ്ക്കുമ്പോള്‍ അയ്യപ്പഭക്തരെയും വഴിയില്‍ തടയും. ആഹാരമോ വെള്ളമോ കിട്ടാത്ത സ്ഥലങ്ങളിലാണ് കുട്ടികളടക്കമുള്ളവരെ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തുന്നത്. നടപ്പന്തലില്‍ എത്തിയാല്‍ നിരോധനാജ്ഞയുടെ പേരില്‍ അവിടെ വിശ്രമിക്കാന്‍ അനുമതിയില്ല. പതിനായിരത്തിലേറെ ആളുകള്‍ക്ക് വിരിവെച്ച് വിശ്രമിക്കാനാവുന്ന വലിയ നടപ്പന്തലും വലിയ തിരുമുറ്റവും ഒഴിഞ്ഞുകിടക്കുമ്പോഴും മാലിന്യവും മലിനജലവും നിറഞ്ഞ മാളികപ്പുറം താഴെത്തിരുമുറ്റത്ത് അന്തിയുറങ്ങേണ്ട ഗതികേടാണ് തീര്‍ത്ഥാടകര്‍ക്കുള്ളത്. ശബ്ദവും ബഹളവും നിലയ്ക്കുന്നതോടെ ഭക്തര്‍ കൊണ്ടുവരുന്ന പൂജാ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നികള്‍ ഉറങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടയിലൂടെ നടക്കും. നിരോധനാജ്ഞയുടെ ഭാഗമായി മണ്ഡല കാലാരംഭം മുതല്ക്കേ വലിയ നടപ്പന്തലിലും തിരുമുറ്റത്തും സുരക്ഷയുടെ പേരില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നത്.
നടപ്പന്തലിലും തിരുമുറ്റത്തും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രാത്രികാലത്തടക്കം വിശ്രമിക്കാന്‍ അനുവദിക്കണമെന്നുള്ള കോടതി നിര്‍ദേശം പോലും കാറ്റില്‍ പറത്തിയാണ് പോലീസ് ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നത്. നടപ്പന്തലും തിരുമുറ്റവും ഒഴികെ അഞ്ചിടങ്ങളില്‍ ഭക്തര്‍ക്ക് വിരിവെയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം. എന്നാല്‍ മാളികപ്പുറം വടക്കേ നടപ്പന്തലിലും പാണ്ടിത്താവളത്തേക്കുള്ള പടിക്കെട്ടിന്റെ ഇടതുവശം ചേര്‍ന്നുള്ള തുറസായ രണ്ട് വിരിയിടങ്ങളും മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചതോടെ സന്ധ്യ ആകുമ്പോഴേക്കും മാളികപ്പുറം നടപ്പന്തല്‍ അടക്കം വിരിവെയ്ക്കുന്നവരെക്കൊണ്ട് നിറഞ്ഞു കവിയുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം മാളികപ്പുറം താഴെ തിരുമുറ്റത്തും ഫ്ളൈ ഓവറിന് താഴെയുള്ള വൃത്തിഹീനമായ ഇടങ്ങളിലും രാത്രികാലങ്ങളില്‍ വിരിവെച്ച് വിശ്രമിക്കണം. പരിസരം ശാന്തമാകുന്നതോടെ നിരവധി കാട്ടുപന്നികളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
കഴിഞ്ഞ മകരവിളക്ക് ഉത്സവ കാലത്തിനിടെ പേവിഷബാധയുള്ള പന്നിയുടെ കടിയേറ്റതിനെ തുടര്‍ന്ന് മുപ്പതോളം തീര്‍ത്ഥാടകര്‍ ചികിത്സ തേടിയിരുന്നു. മാളികപ്പുറം താഴെ തിരുമുറ്റത്തെ ട്രാക്ടര്‍ റോഡിലും നിരവധി തീര്‍ത്ഥാടകരാണ് കിടന്നുറങ്ങാറുള്ളത്. ഇവര്‍ക്കിടയിലൂടെ അന്നദാന മണ്ഡപത്തിലേക്കടക്കമുള്ള സാധനസാമഗ്രികളുമായി പോകുന്ന ട്രാക്ടറുകള്‍ വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
‘വഴിപാടു’കളാകുന്ന വഴിപാടുകള്‍
ഈശ്വരനും ഭക്തനും ഒന്നാകുന്ന അയ്യപ്പസന്നിധിയില്‍ ഭക്തര്‍ കബളിപ്പിക്കപ്പെടുന്നു. വഴിപാടുകളുടെ മറവില്‍ നടക്കുന്നത് പിടിച്ചുപറിയേക്കാള് കിരാതമായ അവസ്ഥ. പൂജകള്‍ക്ക് ടിക്കറ്റെടുത്താല്‍ അത് ചെയ്യുംമുമ്പേ പ്രസാദം നല്‍കുകയാണ്.
നീരാജനത്തിന് 100 രൂപയാണ് രസീത്. രസീതെടുത്താല്‍ ദേവസ്വം കൗണ്ടറില്‍ നിന്ന് അപ്പോള്‍തന്നെ പ്രസാദവും നല്‍കും. ഒരുമുറി തേങ്ങയില്‍ എള്ള് തിരിയിട്ട് കത്തിച്ച് ഭക്തന്റെ പേരും നക്ഷത്രവും പറഞ്ഞ് ഭഗവാന് സമര്‍പ്പിക്കണമെന്നാണ്. പക്ഷെ നീരാജനത്തിന്റെ രസീതോ ഭക്തനെയോ സോപാനത്തിന് സമീപം പോലും കടത്തില്ല. കൗണ്ടറില്‍ നിന്ന് പ്രസാദവും വാങ്ങി സ്ഥലംവിടണം. അല്ലെങ്കില്‍ ശാന്തിമാരെ നേരില്‍ കണ്ട് കാര്യം പറഞ്ഞ് ചെയ്യിക്കണം.
ഇതിനേക്കാള്‍ പിടിച്ചുപറിയാണ് മാളികപ്പുറത്തെ നവഗ്രഹ പൂജയില്‍ നടക്കുന്നത്. നവഗ്രഹങ്ങള്‍ക്കും പൂജ നടത്തുന്നതിന് 250 രൂപയും ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേകിച്ച് പൂജ നടത്തുന്നതിന് അമ്പത് രൂപ വീതവുമാണ്. ഇതിനുള്ള രസീത് നവഗ്രഹ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് നല്‍കും. രസീത് വാങ്ങുന്ന ശാന്തിക്കാരന് പൂജപോലും ചെയ്യാതെ കുങ്കുമ പ്രസാദം നല്കി ദക്ഷിണ വാങ്ങും. ഏത് ഗ്രഹത്തിനാണോ പൂജ ചെയ്യേണ്ടത് അതിന് സമീപത്തുപോലും പ്രസാദമായി നല്കുന്ന പൂവ് കാണാനാകില്ല. ഭക്തന്റെ പേരും നക്ഷത്രവും പറയുക പോലുമില്ല. ചരട് പൂജയും പേരിന് മാത്രമാണ് നടക്കുന്നത്. ചരട് ദേവന്റെയോ ദേവിയുടെയോ പാദങ്ങളില്‍ പോലും സമര്‍പ്പിക്കാതെയാണ് തിരികെ നല്‍കുന്നത്.
ആയിരങ്ങള്‍ ചെലവഴിച്ചുള്ള പൂജകള്‍ മാത്രമാണ് നേരാംവണ്ണം നടക്കുന്നത്, കൃത്യമായി പ്രസാദം നല്‍കുന്നത്. സാധാരണക്കാരന് വിശ്വാസപൂര്‍വം നടത്തുന്ന ചെറിയ പൂജകളെ പിടിച്ചുപറിക്കുള്ള അവസരമായാണ് ദേവസ്വംബോര്‍ഡ് കാണുന്നത്.
ഇരിക്കാം, കിടക്കാം, പക്ഷെ ഉറങ്ങരുത് !
‘നിങ്ങള്‍ ഇരുന്നോളൂ. കിടന്നോളൂ, പക്ഷെ ഉറങ്ങരുത്……’. വലിയ നടപ്പന്തലില്‍ വച്ച് സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് ഭക്തരോട് പറഞ്ഞതാണ്. ഇതാണ് സന്നിധാനത്തെ ഇപ്പോഴത്തെ അവസ്ഥ. ഭക്തര്‍ക്ക് എങ്ങും ഇരിക്കാനോ കിടക്കാനോ ആകില്ല. അങ്ങനെ കിടക്കണമെങ്കില്‍ 30 രൂപ നല്കി വിരി വാടകയക്ക് എടുക്കണം. അല്ലാതെ വിരിവെക്കണമെങ്കില് വൃത്തിഹീനമായ, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളെ അഭയം പ്രാപിക്കണം.
ഇതര സംസ്ഥാന ഭക്തരേ, നിങ്ങള്‍ വഞ്ചിക്കപ്പെടുന്നു…
ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരാണ് ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തര്‍. സോപാനത്തിനുള്ളിലെ പ്രസാദം മുതല്‍ നെയ്യഭിഷേകത്തിനും ദര്‍ശനത്തിനും വരെ 500 മുതല്‍ 1000 രൂപവരെയാണ് ദേവസ്വം ജീവനക്കാരും താത്കാലിക ജീവനക്കാരുമെല്ലാം വാങ്ങുന്നത്. നെയ്യഭിഷേകം ചെയ്ത് നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഇവരെ സമീപിക്കുക. പാത്രത്തിലെ നെയ് വാങ്ങി പോകും, അരമണിക്കൂര്‍ കഴിഞ്ഞ് തിരികെയെത്തി അഭിഷേക നെയ് തിരികെ നല്‍കും. പലപ്പോഴും പൊന്നമ്പലത്തിന് സമീപത്തുപോലും നെയ്യ് എത്തിക്കാറില്ല. 500 രൂപവരെ ഇതിനായി ഇതര സംസ്ഥാന ഭക്തരില്‍ നിന്ന് വാങ്ങും. പണം വാങ്ങി സോപാനത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്തുന്നതിന് അവസരം ഒരുക്കി നല്‍കുന്നവരും ധാരാളമാണ്.
ഇതരസംസ്ഥാനത്ത് നിന്ന് വരുന്ന ഭക്തരുടെ ഇരുമുടിക്കെട്ടില്‍ നാണയങ്ങള്‍ മുതല്‍ സ്വര്‍ണം വരെ ഉണ്ടാകും. അരിയും പൂജാ സാമഗ്രികളും ശേഖരിക്കാന്‍ നില്കുന്നവരുടെ കൈകളിലേക്കാണ് ഇത് പോകുന്നത്. സ്വര്‍ണം ദൈവംപോലും കാണാതെ പോക്കറ്റിലാക്കപ്പെടും. കഴിഞ്ഞദിവസം താത്കാലിക ജീവനക്കാരുടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രണ്ട് വലിയ കിഴി നാണയങ്ങള്‍ കണ്ടെത്തി. രണ്ട് പേരെ പിരിച്ചുവിടുകയും ചെയ്തു. വലിയ തുകകളും സ്വര്‍ണവുമെല്ലാം ഈശ്വരന്പോലും അറിയാതെ സ്വന്തം പോക്കറ്റിലാക്കുന്നവരുടെ കേന്ദ്രമായി ശബരിമല മാറിക്കഴിഞ്ഞു. ഇതൊന്നും അറിയാതെ സര്‍വ്വവും അയ്യപ്പസന്നിധിയില്‍ സമര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ വഞ്ചിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: