ആലുവ: പുക്കാട്ടുപടിയില്‍ അനധികൃത മദ്യവില്‍പ്പനയും ഡിജെ പാര്‍ട്ടിയും സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ ഉടമകളുടെ ക്ലബ്ബിന്റെ സംഘാടകരായ അഞ്ച് പേര് പിടിയിലായി. പുക്കാട്ടുപടി റോഡില്‍ ‘ജോയി മാത്യു ക്ലബ്ബ്’ എന്നറിയപ്പെടുന്ന കെട്ടിടത്തില്‍ മദ്യ സല്കാര പാര്‍ട്ടി നടത്തിയ പാലാരിവട്ടം അടിമുറി വീട്ടില്‍ റോബന് ഗില്‍ബര്‍ട്ട്, റോണി സിജോ, ഇടപ്പള്ളി ആലപ്പാട്ട് വീട്ടില്‍ ആല്‍ബര്‍ട്ട് സന്തോഷ്, കാലടി പുന്നക്കാട്ടില്‍ വീട്ടില്‍ ശ്രീനാഥ്, തായിക്കാട്ടുകര ബാല്യപാടത്ത് വീട്ടില്‍ ഡെന്നീസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിവിധ ബ്രാന്‍ഡുകളിലായി 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, പത്ത് ലിറ്റര്‍ ബിയര്‍, വില്‍പ്പന നടത്തി കാലിയാക്കിയ അന്‍പതോളം കുപ്പികളും കണ്ടെടുത്തു.
ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രജ്ഞിത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. എക്സൈസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ ക്ലബ്ബിന്റെ പ്രസിഡന്റാണ് താന്‍ എന്ന് പറഞ്ഞ് റോബന് ഗില്‍ബര്‍ട്ട് അവര്‍ക്ക് ടോക്കണ്‍ നല്‍കുകയും ചെയ്തു.്
കര്‍ശന നിയന്ത്രമാണ് പാര്‍ട്ടിയ്ക്ക് സംഘാടകര്‍ വെച്ചിരുന്നത്. കറുത്ത നിറത്തില്‍ പ്രത്യേകം വാചകങ്ങള്‍ പ്രിന്റ് ചെയ്ത ബനിയന് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ചുവന്ന ടോക്കണ്‍ മദ്യപിക്കുന്നതിനും, പച്ച ടോക്കണ്‍ ബിയര്‍ കുടിക്കുന്നതിനും പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്ക് നല്കി. ഇതിനായി ഇവരില്‍ നിന്നെല്ലാം മുന്‍കൂറായി പണം കൈപ്പറ്റിയിരുന്നതായി എക്സൈസ് സംഘം പറഞ്ഞു.
ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘാടകര്‍ പണം കൈപ്പറ്റിയിരുന്നത്. ഡിജെ. പാര്‍ട്ടിയ്ക്ക് എത്തുമ്പോള്‍ നല്കുന്ന ടോക്കണുകള്‍ ഉപയോഗിച്ചാണ് കൗണ്ടറുകളില്‍ നിന്ന് മദ്യവും ഭക്ഷണവും വിതരണം ചെയതിരുന്നത്. ഇതിനായി പ്രത്യേകം കൗണ്ടറുകളും തയ്യാറാക്കിയിരുന്നു. ബാര്‍ കൗണ്ടറുകള്‍ക്ക് സമാനമായാണ് ഈ കൗണ്ടറും പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: