തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെയും എംഎല്‍എമാരുടെയും സമരം അവസാനിപ്പിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാലും പി.സി. ജോര്‍ജ്ജും സഭയില്‍ നിന്നിറങ്ങിപോയി. തൊട്ടു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതേ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ആറാം ദിവസമാണ് നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്.
നിയമസഭ തുടങ്ങുന്നതിന് മുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ എംഎൽഎ മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയാത്തതോടെയാണ് സമരവുമായി പ്രതിപക്ഷം മുന്നോട്ട്പോയത്.
പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചതോടെ ശൂന്യവേളയിൽ പ്രശ്നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള റദ്ദാക്കുകയും ഇതിന് പിന്നാലെ നിയമസഭ പിരിയുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: