തിരുവനന്തപുരം: ശബരിമല വിഷയങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അല്‍ഫോണ്‍ കണ്ണന്താനവും ഒ. രാജഗോപാൽ എംഎൽഎയും മുഖ്യമന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി തന്റെ കടുംപിടിത്തത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് കാരണം.
ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന 144 പിൻവലിക്കുക, സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ശബരിമലയുമായി ബന്ധപ്പെട്ടു ഉന്നയിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങളിലെ തീരുമാനം കൈക്കൊള്ളുന്നതിനാണ് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. അല്ഫോണ്സും രാജഗോപാലും കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും അതെല്ലാം മുഖ്യമന്ത്രി തമാശയായി കണ്ട് ചിരിക്കുകയായിരുന്നു.
ശബരിമലയില്‍ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ഈ ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തിരിച്ചടിച്ചു. എങ്കിലും മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റിയില്ല, നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിണറായി. ചിരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എയും പറഞ്ഞു. നാമജപക്കാരെ പ്രതിഷേക്കാരായി കാണരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: