പിറവം: അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംഘര്‍ഷം. ജില്ലാ പോലീസ് മേധാവി രാഹുല്‍, ആര്. നായരുടെ നേതൃത്വത്തിലുള്ള അഞ്ഞൂറോളം പോലീസുകാര്‍ പിറവം വലിയ പള്ളിയില്‍ തിങ്കളാഴ്ച ഉച്ചയോടെ കടക്കാന്‍ ശ്രമിച്ചത് യാക്കോബായ വിശ്വാസികളെ പ്രകോപിതരാക്കി.
യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായ വലിയപള്ളിയും സ്വത്തുക്കളും ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് സുപ്രീം കോടതിവിധിയുണ്ട്. ഈ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുകയാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലായിരുന്ന പോലീസ് നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ശബരിമലയിലെ ആവേശം പിറവത്ത് കാട്ടാത്തതെന്ത് എന്ന് കോടതി വിമര്‍ശിച്ചിരുന്നു. വിധിനടപ്പാക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് ഇന്ന് കോടതിയെ ബോധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നാടകമായിരുന്നു പോലീസ് നീക്കമെന്നാണ് നടപടികളില്‍ നിന്ന് വ്യക്തമായത്. ഒരു ഘട്ടത്തിലും ബലപ്രയോഗത്തിന് പോലീസ് ശ്രമിച്ചില്ല.
പോലീസ് നീക്കം മനസ്സിലാക്കിയപ്പോള്‍ ഉച്ചയോടെ കൂട്ടമണിയടിച്ച് വിശ്വാസികളെ വിളിച്ച് വരുത്തുകയായിരുന്നു. ഒരു മണിയോട് കൂടി ഇടവക മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലുള്ള വിശ്വാസികള്‍ പളളിയുടെ പ്രധാന ഗേറ്റ് പൂട്ടി പള്ളിക്ക് കാവല്‍ നിന്നു.
ബസേലിയോസ് പ്രഥമന്‍ കാതോലിക്ക ബാവയുമായി എസ്പി രാഹുല്‍ ആര്. നായര്‍ ചര്‍ച്ച നടത്തിയെങ്കിലും പള്ളിക്കുള്ളില്‍ കടക്കാന്‍ സമ്മതിച്ചില്ല. പൂട്ടിയ ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വിശ്വാസികളായ സ്ത്രീകളുടെ മുമ്പില്‍ പോലീസിന് മുട്ട് മടക്കേണ്ടി വന്നു.
പോലീസ് പള്ളിമുറ്റത്ത്നിന്ന് പിരിഞ്ഞ് പോകണമെന്ന് വിശ്വാസികള്‍ ഉറക്കെ വിളിച്ച് പറയുന്നതിനിടയില്‍ പള്ളിയുടെ മണിമാളികയുടെ മുകളില്‍ രണ്ട് പേര് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതോടെ പള്ളിമുറ്റത്തണിനിരന്ന പോലീസ് പതുക്കെ പിന്നോട്ട് മാറി. ബലം പ്രയോഗിച്ച് അകത്ത് കടക്കാന്‍ ശ്രമിക്കുന്നില്ലെന്നറിയിച്ചെങ്കിലും പോലീസ് പിരിഞ്ഞ്പോകാന്‍ തയാറായില്ല. വീണ്ടും രണ്ട് വനിതാ വിശ്വാസികള്‍ മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചതോടെ പള്ളി പരിസരം വീണ്ടും പ്രക്ഷുബ്ധമായി. പിറവം, മൂവാറ്റുപുഴ, കോതമംഗലം, എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍ മണിമാളികയുടെ മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച വിശ്വാസികളെ രക്ഷിക്കുന്നതിനുള്ള വലവിരിച്ച് നിരന്ന് നിന്നു.
ഇന്നലെ വൈകിട്ട് നാലരയോടെ പള്ളിയിലെത്തിയ മെത്രപ്പോലീത്ത ഡോ: കുര്യാക്കോസ് മാര്‍ തെയാഫിലോസുമായി എസ്പി ചര്‍ച്ച നടത്തി. വിശ്വാസികള്‍ അയയുന്നില്ല എന്നു വ്യക്തമായതോടെ പോലീസ് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: