അഡ്ലെയ്ഡ്: വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പിനും ഇന്ത്യന്‍ വിജയം തടഞ്ഞുനിര്‍ത്താനായില്ല. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്സില്‍ 123 റണ്‍സും രണ്ടാമിന്നിങ്സില്‍ 71 റണ്‍സും നേടിയ പൂജാരയാണ് കളിയിലെ താരം. 70 വര്‍ഷത്തെ ചരിത്രത്തില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ ജയമാണ് ഇത്തവണത്തേത്.
323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയയെ 291 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 14ന് പെര്‍ത്തില്‍ ആരംഭിക്കും.
സ്കോര്‍: ഇന്ത്യ-250, 307, ഓസ്ട്രേലിയ-235, 291
രണ്ടാം ഇന്നിങ്ങ്സില്‍ 60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ടിം പെയ്ന് 41 റണ്‍സെടുത്തു. വാലറ്റക്കാരായ കുമ്മിന്‍സ് (28), മിച്ചല്‍ സ്റ്റാര്‍ക്ക് (28), നഥാന്‍ ലിയോണ്‍ (38*), ഹെയ്സല്‍വുഡ് (13) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്. എന്നാല്‍ ടിം പെയ്നിനെയും കുമ്മിന്‍സിനെയും സ്റ്റാര്‍ക്കിനെയും ബുംറയും ഷമിയും അശ്വിനും ചേര്‍ന്ന് മടക്കിയതോടെ വിജയം ഇന്ത്യക്ക് സ്വന്തമായി.
ഓസ്ട്രേലിയയുടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിങ്ങാണ് അവരെ പരാജയത്തിലേക്ക് തള്ളിയിട്ടത്.
നാലിന് 104 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ ബാറ്റിങ്ങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 11 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന ട്രാവിസ് ഹെഡിനെയാണ് ആദ്യം നഷ്ടമായത്. തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഹെഡിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ രഹാനെ പിടികൂടി.
പിന്നീട് ഷോണ്‍ മാര്‍ഷും ക്യാപ്റ്റന്‍ ടിം പെയ്നും ഓസീസിന് നേരിയ പ്രതീക്ഷ നല്കി. ഇരുവരും 41 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. എന്നാല്‍ വ്യക്തിഗത സ്കോര്‍ 60 റണ്‍സില്‍ നില്‍ക്കേ മാര്‍ഷിനെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. സ്കോര്‍ 6ന് 156. 166 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളടങ്ങിയതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്സ്.
ലഞ്ചിനുശേഷം ടിം പെയ്ന് ആദ്യം മടങ്ങി. 41 റണ്‍സെടുത്ത പെയ്നിനെ ബുംറയുടെ പന്തില്‍ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. സ്കോര്‍ 7ന് 187.പിന്നീട് പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ചെറുത്തുനിന്നത് ഇന്ത്യക്ക് തലവേദനയായി. 41 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്റ്റാര്‍ക്കിനെ ഋഷഭിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. അതിനുശേഷം കമ്മിന്‍സും ലിയോണും ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് വീണ്ടും തലവേദന സൃഷ്ടിച്ചു. എന്നാല്‍ കമ്മിന്‍സിനെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ബുംറ ഇന്ത്യക്ക് വീണ്ടും മുന്‍തൂക്കം നല്കി. തുടര്‍ന്നെത്തിയ ഹെയ്സല്‍വുഡ് ലിയോണിനൊപ്പം ചെറുത്തുനിന്നെങ്കിലും സ്കോര്‍ബോര്‍ഡില്‍ 291 റണ്‍സായപ്പോള്‍ ഈ കൂട്ടുകെട്ടും പൊളിച്ച് അശ്വിന് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: