അഡ്ലെയ്ഡ്: ഇന്ത്യയെ വിജയത്തിലെത്തിച്ച പൂജാരയെ വാഴ്ത്തി നായകന് വിരാട് കോഹ്ലി. ടീമിലെ വിലമതിക്കാനാവാത്ത താരമാണ് പൂജാര. ഇന്ത്യയുടെ വിജയത്തിനു പിന്നില്‍ പൂജാരയുടെ കഠിനാധ്വാനമുണ്ടെന്നും കോഹ്ലി പറഞ്ഞു.
ആദ്യ ഇന്നിങ്സില്‍ 123 റണ്‍സുമായി ഇന്ത്യയെ തകര്‍ച്ചയില്‍നിന്നും രക്ഷിച്ച പൂജാര രണ്ടാം ഇന്നിങ്സില്‍ 71 റണ്‍സോടെ ചരിത്ര വിജയത്തിലെത്തിക്കുകയായിരുന്നു. ഇതാദ്യമായാണ് പൂജാര ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടുന്നത്. രണ്ടാം ഇന്നിങ്സില്‍ പൂജാരയോടൊപ്പം രഹാനെ നടത്തിയത് വീരോചിതമായ ചെറുത്തുനില്‍പ്പാണ്. ഈ കൂട്ടുകെട്ടാണ് കളിയില്‍ വഴിത്തിരിവുണ്ടാക്കിയത്.
ആദ്യ ഇന്നിങ്സില്‍ ലഭിച്ച പതിനഞ്ചു റണ്‍സ് ലീഡ് വലിയ ആത്മവിശ്വാസം നല്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് വിജയത്തിന്റെ മറ്റൊരു പ്രധാന കാരണം. ഇഷാന്തും ബുംറയും ഷമ്മിയും അശ്വിനുമടങ്ങുന്ന ഇനിയുള്ള കളികളിലും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ചില തെറ്റുകള്‍ കളിയുടെ പല മേഖലകളിലും ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്ന ഇഷാന്ത് പിഴവു തിരുത്തേണ്ടതുണ്ട്. സ്കൂള്‍ ടീമില്‍ കളിക്കുന്ന ലാഘവത്തോടെ കളിയെ സമീപിക്കരുത് പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും എങ്കില്‍ മാത്രമേ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുവെന്നും നായകന് മത്സരശേഷം പറഞ്ഞു. രണ്ടു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം പൂജാരയായിരുന്നുവെന്നും തന്റെ ടീമിനു പൂജാരയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഓസീസ് നായകന് ടിം പെയ്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: