മാഡ്രിഡ്: കോപ ലിബര്‍ട്ടഡോറസ് കിരീടം റിവര്‍പ്ലേറ്റിന്. അധികസമയത്തേക്ക് നീണ്ട രണ്ടാം പാദ ഫൈനലില്‍ ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് റിവര്‍പ്ലേറ്റ് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കിരീടം സ്വന്തമാക്കിയത്.
ആദ്യപാദം 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-3ന്റെ വിജയമാണ് റിവര്‍പ്ലേറ്റ് നേടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി. ലുകാസ് പ്രാറ്റോ, ഫെര്‍ണാണ്ടോ ക്വിന്റേറോ, ഗോണ്‍സാലോ മാര്‍ട്ടിനെസ് എന്നിവരാണ് റിവറിന്റെ ഗോളുകള്‍ നേടിയത്. ഡാരിയോ ബെനെഡെറ്റോയുടെ വകയായിരുന്നു ബൊക്കയുടെ ഏക ഗോള്‍. ജയത്തോടെ യുഎഇയില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിലേക്ക് റിവര്‍പ്ലേറ്റ് യോഗ്യത നേടി.
റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ 44-ാം മിനിറ്റില്‍ ബെനെഡെറ്റോയിലൂടെ ബൊക്കയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 68-ാം മിനിറ്റില്‍ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചടിച്ചു. ഇതോടെ നിശ്ചിത സമയത്ത് 1-1 സമനില. പിന്നീട് മത്സരം അധികസമയത്തേക്ക് നീണ്ടു. 92-ാം മിനിറ്റില്‍ ബൊക്കയുടെ വില്‍മര്‍ ബാരിയോസ് ചുവപ്പ് കാര്‍ഡുമായി മടങ്ങിയത് തിരിച്ചടിയായി. ഇതോടെ മുന്നേറ്റം കനപ്പിച്ച റിവര്‍പ്ലേറ്റ് 109-ാം മിനിറ്റില്‍ ക്വിന്റേറോയിലൂടെ ലീഡെടുത്തു. പിന്നീട് പരിക്ക് സമയത്ത് മാര്‍ട്ടിനെസിലൂടെ റിവര്‍ വിജയമുറപ്പിച്ച ഗോളും നേടി.
അര്‍ജന്റീനയില്‍, റിവറിന്റെ ഹോംഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് നിഷ്പക്ഷ വേദിയായ സാന്റിയാഗോ ബെര്‍ണാബ്യൂവിലേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീനയില്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് വേദി മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: