ശബരിമലയ്ക്കു പോകുന്നവര്‍ അയ്യപ്പനൊപ്പം വാവരുസ്വാമിയേയും ആരാധിക്കുന്നു. അയ്യപ്പന്റെ ഉറ്റ മിത്രമാണ് വാവര് എന്ന് ചില ശാസ്താം പാട്ടുകളില്‍ പറഞ്ഞിരിക്കുന്നു. വാപരന് എന്നൊരു മൂര്‍ത്തിയെക്കുറിച്ചു ഭൂതനാഥോപാഖ്യാനത്തില്‍ പറഞ്ഞിരിക്കുന്നു. മഹാശാസ്തൃപരിവാരങ്ങളില് അംഗരക്ഷകനായ ഒരു മൂര്‍ത്തിയായിട്ടാണ് വാപരനെ വന്ദിക്കുന്നത്.
വാവര് ഒരു മുസ്ലിം സിദ്ധനും അയ്യപ്പന്റെ ഒരു വിശ്വസ്തമിത്രവുമാകുന്നു. ശബരിമലയില്‍ വാവരു പ്രതിഷ്ഠ വളരെ പ്രാചീനകാലം മുതല്ക്കേ ഉള്ളതാണ്. എരുമേലിയിലെ വാവരു പ്രതിഷ്ഠ കൂടാതെ ശബരിമലയില്‍ പതിനെട്ടാംപടിക്കു താഴെയും വാവരെ പ്രതിഷ്ഠിച്ചിരിക്കുന്നു.
വാവരുനടയിലെ പൂജകന് വാവരുസ്വാമിയുടെ ശേഷക്കാരായ കുടുംബക്കാരാണത്രേ നടത്താറ്. വാവരുബാവ മുസ്ലിയാരുടെ പൂര്വികന്മാര് പാണ്ടിനാട്ടില്‍നിന്ന് ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്പ്ചങ്ങനാശ്ശേരിത്താലൂക്കിലുള്പ്പെട്ട കാഞ്ഞിരപ്പള്ളിയില്‍ വന്നു കുടിയേറിപ്പാര്‍ക്കുകയും പിന്നീട് വായ്പൂര് എന്ന സ്ഥലത്തേക്കു താമസമാക്കുകയും ചെയ്തതായാണ് അറിവ്. വാവരും അയ്യപ്പനുമായി ബന്ധപ്പെട്ട് പല കഥകളും പ്രചാരത്തിലുണ്ട്.
അയ്യപ്പന് പന്തളം രാജാക്കന്മാരെ സേവിച്ചു കഴിയവെ പുലിപ്പാല് കൊണ്ടുവരുവാന്‍ അയച്ചപ്പോള്‍ വാവരുസ്വാമിയും കൂടെ വനത്തിലേക്കുപോയി. അയ്യപ്പനും
കൂട്ടുകാരനും യാതൊരു കുഴപ്പവും കൂടാതെ കാര്യം സാധിച്ചു തിരിച്ചെത്തി. ശബരിമലയില്‍ ഈ യാത്രാസ്മാരകമായി അയ്യപ്പന്റെ നാമത്തില്‍ ക്ഷേത്രം പ്രതിഷ്ഠിച്ചപ്പോള്‍ വാവരുസ്വാമിയും അയ്യപ്പനുമായുള്ള ബന്ധം അംഗീകരിച്ചു വാവരു സ്വാമിക്ക് ഒരു ആരാധനാസ്ഥലം എരുമേലിയില്‍ സ്ഥാപിക്കയുണ്ടായി. അവിടെനിന്നാണ് തീര്‍ഥയാത്രക്കാര്‍ വനത്തില്ക്കൂടെയുള്ള ഭക്തിസംവര്‍ദ്ധകമായ യാത്ര തുടങ്ങുന്നത്. അയ്യപ്പനും വാവരുസ്വാമിയുമായുള്ള ഉറ്റബന്ധത്തിന്റെ അടയാളമായി മറ്റൊരാരാധനാമന്ദിരം ശബരിമല ക്ഷേത്രത്തിന്റെ മുന്പില് സ്ഥാപിച്ചിട്ടുണ്ട്.
ആദി അയ്യപ്പന്റെ സ്നേഹിതനായി അദ്ദേഹത്തെ പിന്തുടര്ന്നതുപോലെ പിന്നീടുള്ള അനന്തകോടി അയ്യപ്പന്മാരെ രക്ഷിക്കുന്ന ചുമതല വാവരുസ്വാമിയുടേതായിത്തീര്ന്നു. വാവരുസ്വാമി, അയ്യപ്പന് ഈ നാമങ്ങള്‍ പില്ക്കാലത്തു ഭേദിക്കുവാന്‍ പാടില്ലാത്തതായി. തീര്‍ഥയാത്രക്കാര്‍ അയ്യപ്പാ എന്നുവിളിക്കുമ്പോള്‍ അതോടൊപ്പം സ്വാമി എന്ന നാമവും ഉച്ചരിക്കേണ്ടതു നിര്‍ബന്ധമത്രേ. എരുമേലിയിലും ശബരിമലയിലും വാവരുസ്വാമിക്കു വിവിധതരത്തിലുള്ള നേര്‍ച്ചക്കാഴ്ചകള്‍ കൊടുക്കുന്നു.
വാവരുടെ കഥകളെക്കുറിച്ച് ‘കെവാക്കിവിദ്ദുറ്റിയാ’ എന്ന അറബി ഗ്രന്ഥത്തില്‍ വിശദമായ ചില പ്രസ്താവനകളുണ്ട്. കൂടാതെ പരശുരാമകല്പം, ബാവരുമാഹാത്മ്യം ഇങ്ങനെ ചില ഗ്രന്ഥങ്ങളിലും വാവരുടെ അപദാനങ്ങളെ സ്പര്‍ശിച്ചു പ്രസ്താവനകളുണ്ട്. അയ്യപ്പനോട് പലതവണ മത്സരിച്ച് യുദ്ധം ചെയ്യുകയും, പിന്നീട് സഖ്യം ചെയ്തു സഹചാരിയായിത്തീരുകയും ചെയ്ത ഒരു വിശ്വസ്ത സുഹൃത്ത് എന്ന നിലയിലാണ് ഏതാനും അയ്യപ്പന്‍പാട്ടുകള്‍ വാവരെ ചിത്രീകരിച്ചുകാണുന്നത്.
വാവരു കുതിരപ്പുറത്തു സഞ്ചരിച്ചപ്പോള്‍ ആനപ്പുറത്തു കയറിവന്ന അയ്യപ്പനുമായി വാഗ്വാദം ഉണ്ടായി. കുതിരപ്പുറത്തുനിന്നിറങ്ങാന്‍ വാവരോടാവശ്യപ്പെട്ടതിന് ആനപ്പുറത്തുനിന്നിറങ്ങാന്‍ വാവരു പറഞ്ഞു. അയ്യപ്പന് കോപിച്ചു വാവരെ കടുവയ്ക്ക് ഇരയാക്കുമെന്നു കല്പിച്ചു. ഇങ്ങനെ ഇരുവരും തമ്മില്‍ യുദ്ധമുണ്ടായതായി വിസ്തരിക്കുന്ന ഭാഗങ്ങള്‍ ചില അയ്യപ്പന്‍പാട്ടുകളില്‍ ഉണ്ട്. ഒടുവില്‍ വാവരുടെ കുതിരക്കാല് ചുരികകൊണ്ട് അയ്യന് അരിഞ്ഞു. അയ്യന്റെ ആനക്കാല് വാവരു വാള്‍കൊണ്ടു വെട്ടി.
വളരെക്കാലം അവര്‍ തമ്മില്‍ പോരാട്ടം നടന്നു. ആരുമാരും ജയിക്കയില്ലെന്നുറച്ചപ്പോള്. ഇരുവരും സമന്മാരെന്നറിഞ്ഞ് ചങ്ങാതമാരായി എന്നും ഒരു കഥയുണ്ട്. വാവരുടെ കപ്പലോട്ടത്തില്‍ ചുങ്കം തരണമെന്ന് ആവശ്യപ്പെട്ട അയ്യപ്പനോട് തര്‍ക്കിച്ച് ചുങ്കം കൊടുക്കാതെ വാവര് കടന്നുപോയി. ആ സമയം അയ്യപ്പന്, കപ്പലിന്റെ പാമരംഎയ്തുമുറിച്ച് തോല്പിച്ചുവെന്നും വാവര് കൈവള ഊരി കപ്പമായിക്കൊടുത്തു മൈത്രീബന്ധത്തോടുകൂടെ കൈപിടിച്ചുപോയതായും മറ്റൊരിടത്ത് വര്‍ണിക്കുന്നു. ശ്രോതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലാണു പാട്ടുകാര്‍ വാവരെ ചിത്രീകരിച്ചിരിക്കുന്നത്.
പ്രാചീനകാലം മുതലേ കേരളത്തില്‍ നിലനിന്നുപോരുന്ന ഹിന്ദുമുസ്ലിം മൈത്രിക്ക് ഈ വീരഗാനങ്ങള്‍ ഒരുത്തമമാതൃകയാണു കാണിച്ചുതരുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: