തിരുവനന്തപുരം: വിഷരഹിത പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉത്പാദിപ്പിച്ച് ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റോടെ പൊതുവിപണിയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുംബശ്രീയുടെ പദ്ധതി പാളുന്നു. 10,000 ഹെക്ടറില്‍ ജൈവകൃഷി നടത്താനുള്ള പദ്ധതിയാണെങ്കിലും ഇതുവരെ ആരംഭിച്ചത് 2186.5 ഹെക്ടറില്‍. ഇതുവരെ 28,059 വനിതാ കര്‍ഷകര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്.
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ പ്രധാനമായും ഇടപെടുന്നത്. കാര്‍ഷിക രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, പ്രകൃതിയോട് ഇണങ്ങിയുള്ള ജൈവകൃഷി പോലുള്ള മാര്‍ഗങ്ങളിലൂടെ സ്ത്രീകള്‍ക്ക് ഉപജീവനത്തിനുള്ള വഴികള്‍ കണ്ടെത്തി നല്‍കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം. അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളായ നാല് മുതല്‍ പത്ത് വരെ വനിതാ കര്‍ഷകര്‍ ഉള്‍പ്പെടുന്ന കൃഷി സംഘങ്ങള്‍ രൂപീകരിച്ച് സംഘകൃഷിയിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ജൈവകൃഷി പദ്ധതിയുടെ ഭാഗമാകുന്ന കൃഷി സംഘങ്ങള്‍ക്ക് പത്ത് ശതമാനം അധികം ഇന്‍സെന്റീവ് നല്‍കും. ജൈവകൃഷിയുടെ ഭാഗമാകാന്‍ താത്പര്യമുള്ള 100 കൃഷി സംഘങ്ങളെ ചേര്‍ത്ത് ബ്ലോക്ക് തലത്തില്‍ ക്ലസ്റ്റര്‍ രൂപീകരിച്ച്, ക്ലസ്റ്ററിലുള്ള അഞ്ച് മുതല്‍ 20 പേര് വരെ അടങ്ങുന്ന കര്‍ഷകരെ പ്രാദേശിക സംഘങ്ങളായി തിരിക്കും. ഒരു ക്ലസ്റ്ററിനു വേണ്ടി രണ്ട് വീതം ക്ലസ്റ്റര്‍ ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത റീജ്യണല്‍ കൗണ്‍സിലിന്റെ സഹായത്തോടെ ഈ കോ-ഓര്‍ഡിനേറ്റര്‍മാരാണ് ക്ലസ്റ്ററുകളിലുള്ള അംഗങ്ങള്‍ക്ക് പരിശീലനവും മറ്റ് സഹായങ്ങളും നല്‍കുന്നത്.
കൃഷി സ്ഥലങ്ങളിലെ സന്ദര്‍ശനം, ജൈവകൃഷി വിലയിരുത്തല്‍, യോഗങ്ങള്‍ എന്നിവ ഇക്കാലയളവില്‍ നിരന്തരം നടത്തും. ഒരു കൊല്ലത്തിന് ശേഷം ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഉത്പന്നങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് വിപണിയിലെത്തിക്കാനും കഴിയും. 14 ജില്ലകളിലായി 4,910 ലോക്കല്‍ ഗ്രൂപ്പുകളാണ് ഇതുവരെ രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: