കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ തൃക്കാക്കരയിലെ ഭൂമി വില്‍ക്കാനുള്ള സഭാ നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് കേരള കാത്തലിക് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച എറണാകുളം മുന്‍സിഫ് കോടതി ഭൂമി വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് അഡ്വ. പോളച്ചന് പുതുപ്പാറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടികള്‍ വിലമതിക്കുന്ന ഭൂമി സെന്റിന് അഞ്ച് ലക്ഷം രൂപ വിലയിട്ട് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് വില്ക്കാന് നീക്കം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് അഡ്വ. പോളച്ചന് പുതുപ്പാറ കോടതിയെ സമീപിച്ചത്. ബിഷപ്പ് ജേക്കബ് മനത്തോട്ടമാണ് വില്‍പ്പയ്ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. നേരത്തെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നോട്ടീസ് അയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിച്ച കോടതി വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ രണ്ടാമതും ഉടലെടുത്ത ഭൂമി വിവാദമാണ് ഇതോടെ കൂടുതല്‍ സങ്കീര്‍ണമായത്.
സെന്റിന് അഞ്ച് ലക്ഷം രൂപയെന്ന നിരക്കില്‍ നടക്കുന്ന ഈ കച്ചവടത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും പോളച്ചന് ആരോപിച്ചു. 12 സെന്റിന് 180 കോടി വില കിട്ടാവുന്ന വസ്തുവാണ് 60 കോടിക്ക് വില്‍ക്കാനുള്ള നീക്കം നടക്കുന്നത്. നിലവില്‍ സഭാകേസുകള്‍ പരിഗണിക്കുമ്പോള്‍ ജുഡീഷ്യറി പോലും സമ്മര്‍ദ്ദത്തിലായതായി ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇപ്പോഴുള്ള കോടതി ഉത്തരവ് വീണ്ടും പ്രതീക്ഷ നല്‍കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: